അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. സ്വന്തം നാട്ടിലെ ദയനീയ സാഹചര്യം കണക്കിലെടുത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ഇറാൻ മടിക്കുന്നു. തങ്ങൾ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വളരെ കരുതലോടെ മാത്രമേ മുന്നോട്ട് പോകൂ എന്നും ഇറാൻ ഫുട്ബോൾ തലവൻ മെഹ്ദി താജ് വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാര്യങ്ങളെ ശുഭപ്രതീക്ഷയോടെ കാണാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇംഗിൾവുഡിലെ സോഫി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. ഇതേ സ്റ്റേഡിയത്തിൽ വെച്ച് തന്നെ ബെൽജിയവുമായും തുടർന്ന് സിയാറ്റിലിലെ ലുമെൻ ഫീൽഡിൽ ഈജിപ്തുമായും ഇറാന് മത്സരങ്ങളുണ്ട്.
advertisement
2026 ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ തീരുമാനിച്ചാൽ 'പേർഷ്യയിലെ രാജകുമാരന്മാർ' എന്ന് വിളിക്കപ്പെടുന്ന ഇറാൻ ടീമിന് പകരക്കാരായി ഏത് ടീമിനെയാകും തിരഞ്ഞെടുക്കുക എന്ന ചോദ്യം ഇപ്പോൾ ശക്തമാണ്.
ഫിഫ നിയമങ്ങൾ പറയുന്നത്
ഫിഫയുടെ നിയമങ്ങൾ ഈ വിഷയത്തിൽ വ്യക്തമായ നിർദ്ദേശങ്ങളാണ് നൽകുന്നത്. ഫിഫ റെഗുലേഷൻ 6.2 അനുസരിച്ച്, 2026 ലോകകപ്പിന്റെ ആദ്യ മത്സരത്തിന് 30 ദിവസം മുമ്പാണ് ഒരു രാജ്യം പിന്മാറുന്നതെങ്കിൽ ഫിഫ അച്ചടക്ക സമിതി കുറഞ്ഞത് 2,75,000 യൂറോ (2.5 കോടി രൂപ) പിഴ ചുമത്തും. എന്നാൽ മത്സരത്തിന് 30 ദിവസത്തിനുള്ളിലാണ് പിന്മാറ്റമെങ്കിൽ പിഴ തുക 5,50,000 യൂറോയായി (5.8 കോടി രൂപ) വർദ്ധിക്കും.
ഫിഫ റെഗുലേഷൻ 6.5 പ്രകാരം, ഏതെങ്കിലും അംഗരാജ്യം പിന്മാറുകയോ അല്ലെങ്കിൽ അപ്രതീക്ഷിത കാരണങ്ങളാൽ ഒരു മത്സരം നടത്താൻ കഴിയാതെ വരികയോ ചെയ്താൽ, ആ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം ഫിഫ സംഘാടക സമിതിക്കായിരിക്കും. അതുപോലെ തന്നെ, റെഗുലേഷൻ 6.7 അനുസരിച്ച് ഒരു രാജ്യം ലോകകപ്പിൽ നിന്ന് പിന്മാറുകയും പകരം മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്തേണ്ടി വരികയും ചെയ്താൽ അന്തിമ തീരുമാനം ഫിഫയുടേത് മാത്രമായിരിക്കും.
ലോകകപ്പിൽ നിന്നുള്ള ഇറാന്റെ പിന്മാറ്റം അവർക്കെതിരെ കടുത്ത ഉപരോധങ്ങൾക്കും കാരണമായേക്കാം. ഭാവിയിലെ ഫിഫ ടൂർണമെന്റുകളിൽ നിന്നുള്ള വിലക്കോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ പകരം നിയമിക്കുന്നതോ ഇതിൽ ഉൾപ്പെടാം. കൂടാതെ വലിയ സാമ്പത്തിക നഷ്ടവും ഇറാൻ നേരിടേണ്ടി വരും. ലോകകപ്പ് ഒരുക്കങ്ങൾക്കായി ഫിഫയിൽ നിന്ന് ലഭിച്ച മുഴുവൻ ഫണ്ടും മറ്റ് സാമ്പത്തിക സഹായങ്ങളും അവർ തിരിച്ചുനൽകേണ്ടി വരും. ടൂർണമെന്റ് ആരംഭിച്ച ശേഷമാണ് പിന്മാറ്റമെങ്കിൽ, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനും ഫിഫയ്ക്ക് അധികാരമുണ്ട്.
ഇറാന് പകരക്കാർ ആരാകും?
സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഖത്തർ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ, ജപ്പാൻ, ജോർദാൻ എന്നിവർക്കൊപ്പം ഏഷ്യയിൽ നിന്ന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയ എട്ട് രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. 2026-ലെ ടൂർണമെന്റിൽ പങ്കെടുക്കേണ്ടെന്ന് ഇറാൻ തീരുമാനിക്കുകയാണെങ്കിൽ, അതേ ഫെഡറേഷനിൽ (AFC) നിന്നുള്ള മറ്റൊരു ടീമിനെ തന്നെ പകരക്കാരായി നിയമിക്കാനാണ് സാധ്യത കൂടുതൽ.
നിലവിൽ ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫ് ബി-യിലുള്ള ഇറാഖ്, ലോകകപ്പിലെ അധിക സ്ഥാനത്തിനായി മോണ്ടെറിയിൽ വെച്ച് ബൊളീവിയയെയോ സുരിനാമിനെയോ നേരിടാൻ ഒരുങ്ങുകയാണ്. ഈ മത്സരത്തിൽ ഇറാഖ് വിജയിക്കുകയാണെങ്കിൽ അവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. അങ്ങനെയെങ്കിൽ ഏഷ്യൻ ക്വാളിഫയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ ടീം എന്ന നിലയിൽ യു.എ.ഇ-ക്ക് ലോകകപ്പിലേക്ക് വരാൻ അവസരം ലഭിച്ചേക്കാം. എന്നാൽ ഇറാഖിന് പ്ലേ-ഓഫ് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇറാന്റെ പിന്മാറ്റം ഇറാഖിന് ലോകകപ്പിലേക്കുള്ള വഴി തുറന്നുകൊടുക്കും. ഫിഫയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും ഈ സ്ഥാനക്കയറ്റം നിശ്ചയിക്കപ്പെടുക.
