ഓസ്‌ട്രേലിയ ഉയർത്തിയ 444 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ അവസാന ദിനം 280 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. 164-3 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അധികസമയം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. വിരാട് കോഹ്ലിയെയും രവീന്ദ്ര ജഡേജയെയും അടുത്തടുത്ത് മടങ്ങിയതോടെ മത്സരത്തിന്‍റെ ഗതി നിശ്ചയിക്കപ്പെട്ടിരുന്നു. ഇന്ത്യയെ 234 റൺസിന് പുറത്താക്കിയാണ് ഓസീസ് ഉച്ചഭക്ഷണത്തിന് മുമ്പ് വിജയം കൈപ്പിടിയിലൊതുക്കിയത്. മത്സരത്തിന്റെ അവസാന ദിനം വെറും 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകൾ നഷ്ടമായത്.
advertisement
“ഐപിഎൽ 2024 ൽ ഇന്ത്യൻ കളിക്കാർ ശക്തമായി തിരിച്ചുവരും,” ഇന്ത്യൻ കളിക്കാർ ഐപിഎല്ലിൽ വളരെയധികം അധ്വാനിച്ച് കളിക്കുകയും വലിയ ഐസിസി ടൂർണമെന്റുകൾ തോൽക്കുകയും ചെയ്യുന്നുവെന്ന ക്രിക്കറ്റ് ആരാധകർക്കിടയിലുള്ള പ്രധാന പരാതിയെ പരാമർശിച്ച് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. രണ്ട് മാസത്തെ കഠിനമായ ഐപിഎൽ ഷെഡ്യൂളിന് ശേഷം ഒരു ഐപിഎൽ മത്സരം പോലും നഷ്‌ടപ്പെടുത്താതെയാണ് ഇന്ത്യൻ താരങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനായി ഇറങ്ങഇയതെന്ന വിമർശനവും ശക്തമാണ്.
Also Read- ഇന്ത്യയെ 209 റൺസിന് തകർത്ത് ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം
തിരക്കേറിയ ഐപിഎൽ ഷെഡ്യൂളിന്‍റെ പേരിൽ ബിസിസിഐയെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയെയും ആരാധകർ വിമർശിച്ചു. “നിങ്ങൾ ഐപിഎല്ലിൽ തുടർച്ചയായി 2 മാസത്തേക്ക് കളിക്കാരെ മൈതാനത്ത് ഇറക്കി. തുടർന്ന് വിദേശ പിച്ചിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ വിജയിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവല്ലേ,” ഒരു ട്വിറ്റർ ഉപയോക്താവ് ബിസിസിഐയോട് പറഞ്ഞു.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ചേതേശ്വർ പൂജാര എന്നിവർ പുറത്തായത് മോശം ഷോട്ടുകൾ കളിച്ചാണെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. അശ്വിനെ കളിപ്പിക്കാത്തത് തുടക്കത്തിലേ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ബാറ്റിങ് നിരയുടെ പരാജയമാണ് ഇന്ത്യയുടെ തോൽവിക്ക് ഇടയാക്കിയതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, കോഹ്‌ലി എന്നിവരടങ്ങുന്ന ബിഗ് ഫോർ ബാറ്റർമാർ വൻ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതും തോൽവിക്ക് കാരണമായെന്ന് ആരാധകർ പറയുന്നു.