സ്കൂളിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് 'ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം' എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലെർട്ട് ചെയ്തു. ഉടനെ തന്നെ പോലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയിൽ ആവർത്തിച്ച് വരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പോലീസും അധികൃതരും ഗൗരവത്തിലെടുത്തിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം പൊലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
ക്ലാസ്റൂമുകളിലെ എഐ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ
സ്കൂളുകളിലെ നിരീക്ഷണ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ചർച്ചകൾക്ക് തിരികൊളുത്തി. വിദ്യാർത്ഥിയുടെ ചാറ്റ്ജിപിടി ചോദ്യം കണ്ടെത്തിയ ഗാഗിൾ (Gaggle) എന്ന മോണിറ്ററിംഗ് സംവിധാനം, സ്കൂളുകൾ നൽകുന്ന ഉപകരണങ്ങളിലെ ആശങ്കാജനകമായ പെരുമാറ്റങ്ങൾ തത്സമയം നിരീക്ഷിച്ച് അധികാരികളെ അറിയിക്കാൻ രൂപകൽപ്പന ചെയ്തതാണ്.
ഇത്തരം ഉപകരണങ്ങൾ സാധ്യതയുള്ള ഭീഷണികളെ തടയാൻ സഹായിക്കുന്നുണ്ടെന്ന് പറയപ്പെടുമ്പോൾ, ഇത് പഠന ഇടങ്ങളിൽ ഒരു "ഡിജിറ്റൽ നിരീക്ഷണ സംവിധാനം" സൃഷ്ടിക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു. തെറ്റായ അലെർട്ടുകൾ മുഴക്കിയതിൻ്റെ പേരിലും, വിദ്യാർത്ഥികളുടെ സ്വകാര്യ ചിന്തകളെ നിയന്ത്രിക്കുന്നുവെന്ന ആരോപണത്തിന്റെ പേരിലും ഗാഗിൾ വിവാദങ്ങൾ നേരിട്ടിട്ടുണ്ട്.