ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ ഗിസയിലെ ഇംബാബയിൽ സ്ഥിതിചെയ്യുന്ന അബു സെഫിൻ ദൈവാലയത്തിൽ ഞായറാഴ്ച (ഓഗസ്റ്റ് 14) രാവിലെ തിരുക്കർമങ്ങൾ നടക്കവേയാണ് തീപിടിത്തമുണ്ടായത്. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികൾ മൂന്നിനും 16നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.
ഗിസ ഗവർണറേറ്റിന്റെ ഭാഗമായ നൈൽ നദിക്ക് പടിഞ്ഞാറ് ജനസാന്ദ്രതയേറിയ ഇംബാബയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അബു സിഫിൻ പള്ളിയിലാണ് വൈദ്യുതി തകരാർ കാരണം തീപിടിത്തമുണ്ടായത്. പള്ളിക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ എത്തിയവരും അപകടത്തിൽപ്പെട്ടു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ഉയർന്ന ചൂടും മാരകമായ പുകയുമാണ് മരണസംഖ്യ കൂടാൻ ഇടയാക്കിയതെന്ന് അധികൃതർ പറയുന്നു.
advertisement
"എല്ലാവരും കെട്ടിടത്തിൽ നിന്ന് കുട്ടികളെ പുറത്തെടുക്കുകയായിരുന്നു," പള്ളിക്ക് സമീപം താമസിക്കുന്ന അഹമ്മദ് റെഡ ബയൂമി AFP-യോട് പറഞ്ഞു. "എന്നാൽ തീ വലുതായിക്കൊണ്ടിരുന്നു, തീപിടിത്തത്തെ തുടർന്ന് ഉണ്ടായ പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.". ഈജിപ്ഷ്യൻ കോപ്റ്റിക് ചർച്ചും ആരോഗ്യ മന്ത്രാലയവും അഗ്നിബാധയിൽ 41 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അറിയിച്ചു.
“രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.”- ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി രാവിലെ തന്റെ ഫേസ്ബുക്ക് പേജിൽ പ്രഖ്യാപിച്ചു. കോപ്റ്റിക് പോപ്പ് തവാദ്രോസ് രണ്ടാമന് ഫോണിലൂടെ അനുശോചനം അറിയിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു. "പള്ളി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്" എന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഇംബാബയിലെ സമീപത്തെ മറ്റൊരു പള്ളിയിലെ ഫാദർ ഫരീദ് ഫഹ്മി എഎഫ്‌പിയോട് പറഞ്ഞു. "വൈദ്യുതി നിലച്ചു, അവർ ഒരു ജനറേറ്റർ ഉപയോഗിക്കുകയായിരുന്നു," അദ്ദേഹം പറഞ്ഞു, "വൈദ്യുതി തിരികെ വന്നപ്പോൾ, അത് ഓവർലോഡിന് കാരണമാകുകയും തീപിടിത്തമുണ്ടാകുകയുമായിരുന്നു."- അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്‌റ്റുകൾ, ഈജിപ്തിലെ 103 ദശലക്ഷം ആളുകളിൽ കുറഞ്ഞത് 10 ദശലക്ഷമെങ്കിലും കോപ്റ്റ് വിഭാഗത്തിൽപ്പെട്ടവരാണ്. അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള വടക്കൻ ആഫ്രിക്കൻ രാജ്യമാണ് ഈജിപ്ത്.
2013ൽ മുൻ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുർസിയെ സിസി പുറത്താക്കിയതിന് ശേഷം, പള്ളികളും സ്‌കൂളുകളും വീടുകളും നശിപ്പിച്ചുകൊണ്ട് കോപ്‌റ്റുകൾക്കുനേരെ ഇസ്ലാമിക തീവ്രവാദികളുടെ മാരകമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
എല്ലാ വർഷവും കോപ്റ്റിക് ക്രിസ്മസ് മാസ്സിൽ പങ്കെടുക്കുന്ന ഈജിപ്ഷ്യൻ പ്രസിഡന്റായ സിസി, അടുത്തിടെ ഭരണഘടനാ കോടതിയുടെ തലവനായി ആദ്യത്തെ കോപ്റ്റിക് വിഭാഗക്കാരനായ ജഡ്ജിയെ നിയമിച്ചത് വലിയ വാർത്തയായിരുന്നു.
ഈജിപ്തിൽ വൻ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടാകുന്ന സംഭവങ്ങൾ തുടർക്കഥയാണ്. 2021 മാർച്ചിൽ കെയ്‌റോയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. 2020-ൽ രണ്ട് ആശുപത്രിക്കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ 14 കോവിഡ് -19 രോഗികൾ മരണപ്പെട്ടിരുന്നു.