"എൻ്റെ ശബ്ദം നിരോധിച്ചിട്ടില്ല", "താലിബാൻ വേണ്ട" തുടങ്ങിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ചാണ് പുതിയ നിയന്ത്രണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 'നിങ്ങൾ എന്റെ ശബ്ദം നിശബ്ദമാക്കി... ഒരു സ്ത്രീയെന്ന കുറ്റത്തിന് നിങ്ങളെന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ ചിത്രം പങ്കുവച്ചിരിക്കുന്നത്.
തയ്ബ സുലൈമാനി എന്ന എക്സ് ഉപയോക്താവ് ഒരു കണ്ണാടിയിൽ തൻ്റെ മൂടുപടം ക്രമീകരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പം “ഒരു സ്ത്രീയുടെ ശബ്ദം അവളുടെ ഐഡൻ്റിറ്റിയാണ്, മറച്ചുവെക്കേണ്ട ഒന്നല്ല,” എന്നാണ് കുറിച്ചത്.
2021-ൽ താലിബാൻ ഭരണം പിടിച്ചെടുത്തിന് പിന്നാലെ, ഒന്നിന് പിറകെ ഒന്നായി നിരവധി നിയമങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് പൊതുസ്ഥലത്ത് മുഖം പുറത്ത് കാണിക്കാനോ, ശബ്ദിക്കാനോ പാടില്ലെന്ന ശാസന രണ്ട് ദിവസം മുമ്പാണ് പുറപ്പെടുവിച്ചത്. ഈ നിയമം മുമ്പും നിലനിന്നിരുന്നെങ്കിലും ഇപ്പോഴാണ് നിയമമായി മാറിയത്.
advertisement
ഇതോടെ അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ മുഴുവൻ സ്വാതന്ത്ര്യവും മൂടിക്കെട്ടിയിരിക്കുകയാണ് താലിബാൻ. ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ നിന്നും സ്ത്രീയെ മുഴുവനായി തുടച്ചു നീക്കുന്ന ബാലിശമായ നിയമങ്ങളാണ് താലിബാൻ വീണ്ടും പുറപ്പെടുവിച്ചത്.