മാർച്ച് 11 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 മാക്സ് 8 (VT-BWQ) വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ ആഞ്ഞു പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻവശത്തെ ചക്രങ്ങളിൽ ഒന്ന് വേർപെടുകയും ലാൻഡിംഗ് ഗിയറിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതോടെ വിമാനം റൺവേയിൽ തന്നെ കുടുങ്ങി.
രണ്ട് കുട്ടികൾ ഉൾപ്പെടെ 133 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാർക്കും ഫുക്കറ്റ് എയർപോർട്ട് അതോറിറ്റിക്കും സഹകരിച്ച എല്ലാവർക്കും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് നന്ദി അറിയിച്ചു.
advertisement
അപകടത്തെത്തുടർന്ന് ഉച്ചയ്ക്ക് 12:08 മുതൽ വൈകുന്നേരം 6 മണി വരെ റൺവേ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. ഇതോടെ ഫുക്കറ്റിലേക്ക് വരാനിരുന്ന നിരവധി വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചിലത് ആകാശത്ത് തന്നെ തുടരുകയും ചെയ്തു. വിമാനം റൺവേയിൽ നിന്ന് നീക്കം ചെയ്ത ശേഷം പരിശോധനകൾ പൂർത്തിയാക്കി സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
