നാസ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലുള്ളത്. ഇതോടെ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ആദ്യത്തെ കറുത്ത വർഗക്കാരനായി വിക്ടർ ഗ്ലോവറും, ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി കാനഡക്കാരനായ ജെറമി ഹാൻസനും റെക്കോർഡ് ബുക്കിൽ ഇടംനേടി. ഇതിൽ ജെറമി ഹാൻസൻ ഒഴികെയുള്ള മൂന്ന് പേരും മുൻപ് ബഹിരാകാശ യാത്ര നടത്തിയവരാണ്.
എന്താണ് ഈ 10 ദിവസത്തെ ദൗത്യം?
advertisement
ഇതൊരു ചന്ദ്രനിൽ ഇറങ്ങുന്ന ദൗത്യമല്ല മറിച്ച് ചന്ദ്രനെ ചുറ്റിയുള്ള പത്ത് ദിവസത്തെ പരീക്ഷണ യാത്രയാണ്. വിക്ഷേപണത്തിന് ശേഷം ആദ്യ 25 മണിക്കൂർ ഭൂമിയെ ഭ്രമണം ചെയ്ത് ഒറിയോൺ (Orion) പേടകത്തിന്റെ പ്രവർത്തനക്ഷമത സംഘം പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ഏകദേശം 2.44 ലക്ഷം മൈൽ അകലെയുള്ള ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുക. ചന്ദ്രന്റെ തൊട്ടടുത്തെത്തുന്ന പേടകം അവിടുത്തെ നിഗൂഢമായ മറുപുറം (Far Side) നിരീക്ഷിക്കുകയും ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിൽപ്പെട്ട് വില്ലുപോലെ തിരിഞ്ഞ് (Slingshot) ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.
എന്തുകൊണ്ട് ചന്ദ്രനിൽ ഇറങ്ങുന്നില്ല?
ആർട്ടെമിസ്-2 പേടകം മനുഷ്യനെ ചന്ദ്രനിലിറക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ഇതൊരു ഗതാഗത വാഹനമായി മാത്രമേ പ്രവർത്തിക്കൂ. ചന്ദ്രോപരിതലത്തിൽ ഇറങ്ങാനും തിരിച്ചു വരാനുമുള്ള ലാൻഡറുകൾ സ്പേസ് എക്സ് (SpaceX), ബ്ലൂ ഒറിജിൻ (Blue Origin) തുടങ്ങിയ കമ്പനികൾ വികസിപ്പിച്ചു വരികയാണ്. ഈ സംവിധാനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ ആർട്ടെമിസ്-3 ദൗത്യത്തിലായിരിക്കും മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുക.
പ്രതിസന്ധികളെ അതിജീവിച്ച് വിക്ഷേപണം:
ഹീലിയം പ്രവാഹത്തിലെ തകരാറുകൾ കാരണം ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും വിക്ഷേപണം പലതവണ മാറ്റിവെച്ചിരുന്നു. അവസാന നിമിഷം ലോഞ്ച് അബോർട്ട് സിസ്റ്റത്തിലെ ബാറ്ററികളിൽ താപനില വ്യതിയാനം കണ്ടെങ്കിലും ഉദ്യോഗസ്ഥർ അത് വേഗത്തിൽ പരിഹരിക്കുകയായിരുന്നു. 2022-ൽ മനുഷ്യനില്ലാതെ നടത്തിയ ആർട്ടെമിസ്-1 ദൗത്യത്തിന്റെ വൻ വിജയമാണ് ഇപ്പോൾ ആർട്ടെമിസ്-2 വിക്ഷേപിക്കുന്നതിന് ആത്മവിശ്വാസം നൽകിയത്.
