ഫെബ്രുവരി 15ന് നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്റെ അധികാര ഇടനാഴികളിൽ അസ്വസ്ഥത പുകയുന്നതായി റിപ്പോർട്ട്. കളിയിലെ ഒരു തോൽവി എന്നതിലുപരി, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിലുള്ള തന്ത്രപരമായ സിവിൽ-മിലിട്ടറി തർക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
മത്സരത്തിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പുറമെ, മത്സരത്തിന് മുന്നോടിയായി നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ നഖ്‌വി നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഐസിസിയിൽ നിന്നുള്ള ഭീഷണികളെക്കുറിച്ചും ഇന്ത്യയുമായുള്ള മത്സരത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി, താനോ പാകിസ്ഥാൻ സർക്കാരോ ഭയപ്പെടുന്നില്ലെന്ന് നഖ്‌വി പറഞ്ഞിരുന്നു. ഇതിനോടൊപ്പം "ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ ഒരിക്കലും ഭയപ്പെടാറില്ല" എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
advertisement
ഇതും വായിക്കുക: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇപ്പോഴും തുല്യശക്തികളായ വൈരികള്‍ തമ്മിലുള്ളതാണോ? കണക്കുകൾ പറയുന്നത്
സൈന്യത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സൈനിക മേധാവിയുടെ പേര് ഇത്തരമൊരു സാഹചര്യത്തിൽ ഉപയോഗിച്ചത് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് അഡ്മിനിസ്ട്രേഷൻ വിഷയത്തിലേക്ക് സൈനിക മേധാവിയുടെ പേര് വലിച്ചിഴച്ചത് അനാവശ്യമായ ഇടപെടലായാണ് സൈന്യം കാണുന്നത്.
ഇന്ത്യക്കെതിരായ പരാജയം ഈ അതൃപ്തി വർധിപ്പിച്ചു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ക്രിക്കറ്റ് പോരാട്ടം ദേശീയ അന്തസ്സുമായും രാഷ്ട്രീയവുമായും ബന്ധപ്പെട്ടതാണ്. ടീമിന്റെ മോശം തയാറെടുപ്പും നഖ്‌വിയുടെ പ്രകോപനപരമായ പ്രസ്താവനകളും തിരിച്ചടിയായെന്നാണ് സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ. പിസിബിയിലെ കെടുകാര്യസ്ഥതയെക്കുറിച്ച് അസിം മുനീർ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ തന്റെ മിലിട്ടറി സെക്രട്ടറി വഴി ആശങ്ക അറിയിച്ചതായും സൂചനയുണ്ട്.
ഇതോടെ മൊഹ്സിൻ നഖ്‌വിയുടെ പിസിബി ചെയർമാൻ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്ന് ഇസ്‌ലാമാബാദിൽ സംസാരമുണ്ട്. സൈന്യത്തിന്റെ അതൃപ്തി പരിഹരിക്കാൻ ഷെഹ്ബാസ് ഷെരീഫ് പിസിബിയിൽ മാറ്റങ്ങൾ വരുത്തിയേക്കാം.
അതേസമയം, മുൻ പാക് താരം ഷുഐബ് അക്തറും നഖ്‌വിക്കെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി. നഖ്‌വി "അപ്രാപ്തനും അറിവില്ലാത്തവനും" ആണെന്ന് ഒരു തത്സമയ ടെലിവിഷൻ പരിപാടിയിൽ അക്തർ ആഞ്ഞടിച്ചു. "ഒന്നും അറിയാത്ത ഒരാളെ പിസിബി ചെയർമാനാക്കി. അറിവില്ലാത്തവർക്ക് വലിയ സ്ഥാനങ്ങൾ നൽകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം," അക്തർ പറഞ്ഞു.
Summary: The fallout from Pakistan’s defeat to India in the 2026 T20 World Cup has reportedly transcended cricket, sparking a sensitive row between PCB Chairman Mohsin Naqvi and Army Chief Field Marshal Asim Munir. Beyond the 61-run loss, the friction stems from a pre-match press conference where Naqvi invoked the Army Chief’s name without clearance, stating, "Field Marshal Syed Asim Munir never gets afraid."
