ബദർ സൂരിക്കെതിരായ ആരോപണങ്ങള്‍
ബദർ ഖാന്‍ സൂരിക്ക് അറിയപ്പെടുന്ന അല്ലെങ്കില്‍ തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫിന്‍ പറഞ്ഞു.
''ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദേശവിദ്യാര്‍ഥിയായിരുന്നു ബദർ. ഇയാള്‍ ഹമാസിന്റെ പ്രചാരണങ്ങള്‍ സജീവമായി മറ്റുള്ളവരുടെ ഇടയില്‍ പ്രചരിപ്പിക്കുകയും സോഷ്യല്‍ മീഡിയിലൂടെ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രീസിയ പറഞ്ഞു.
''ഹമാസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായി അറിയപ്പെടുന്ന അല്ലെങ്കില്‍ സംശയിക്കപ്പെടുന്ന ഒരു തീവ്രവാദിയുമായി ബദറിന് അടുത്ത ബന്ധമുണ്ട്. ഐഎന്‍എ സെക്ഷന്‍ 237(എ)(4)(സി)(i) പ്രകാരം ബദറിനെ നാടുകടത്താന്‍ 2025 മാര്‍ച്ച് 15ന് സ്റ്റേറ്റ് സെക്രട്ടറി തീരുമാനം എടുത്തിട്ടുണ്ട്,'' ട്രീസിയ അറിയിച്ചു.
advertisement
ബദർ ഖാന്‍ സൂരിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി പറയുന്നത് എന്ത്?
വിദ്യാര്‍ഥി വിസയില്‍ എത്തി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ പൗരനും പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമാണ് ബദർ എന്ന് സര്‍വകലാശാല അറിയിച്ചു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സമാധാനം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുന്നതെന്ന് ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാല വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
''ബദർ ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അറിയില്ല. കൂടാതെ അദ്ദേഹത്തെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയതിന്റെ കാരണവും ഞങ്ങളെ അറിയിച്ചിട്ടില്ല. അടിസ്ഥാനപരമായ ആശയങ്ങള്‍ ബുദ്ധിമുട്ടുള്ളതോ വിവാദപരമോ ആക്ഷേപകരമോ ആണെങ്കില്‍ പോലും സ്വതന്ത്രവും തുറന്നതുമായ അന്വേഷണത്തിനും ചര്‍ച്ചയ്ക്കുമുള്ള ഞങ്ങളുടെ കമ്യൂണിറ്റി അംഗങ്ങളുടെ അവകാശങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഈ കേസില്‍ നീതിന്യായ വ്യവസ്ഥ നീതിപൂര്‍വമായ വിധി പുറപ്പെടുവിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,'' പ്രസ്താവനകൂട്ടിച്ചേര്‍ത്തു.
ബദറിന്റെ ഭാര്യ പലസ്തീന്‍ വംശജയായ അമേരിക്കന്‍ പൗരയാണ്. ബദറിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഭാര്യയുടെ പലസ്തീന്‍ ബന്ധം കാരണം അദ്ദേഹത്തെയും ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ കേസ് ഇമിഗ്രേഷന്‍ കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.
2024ല്‍ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥിയും ഗ്രീന്‍കാര്‍ഡ് ഉടമയുമായ മഹ്‌മൂദ് ഖലീലിനെ അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു.