അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വിഡിയോ സന്ദേശം പുറത്തു വരുന്നത്. ശ്രീലങ്കയിൽ നടത്തിയ ചാവേർ ആക്രമണം സിറിയയിലെ ബാഗൂസിൽ ഏറ്റ പരാജയത്തിനുള്ള മറുപടിയാണെന്ന് ബാഗ്ദാദി പറയുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ ശ്രീലങ്കയിൽ വച്ചു കൊലപ്പെടുത്താൻ സാധിച്ചതിനെ വിജയമായും ഐഎസ് തലവൻ ഉയർത്തിക്കാട്ടുന്നു. യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് കഴിഞ്ഞ മാസം അവസാനമാണ് ഐഎസ് ഭീകരർ അവസാനം വരെ കൈയ്യടക്കി വച്ചിരുന്ന സിറിയയിലെ ബാഗൂസ് പിടിച്ചടക്കുന്നത്. ഇതോടെ ഐഎസിനെ പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും സേന അവകാശപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശം അവസാനമായി പുറത്ത് വന്നത്. 2014 ജൂലൈയിൽ മൊസൂളിലെ അൽ നൂറി പള്ളിയിൽ പ്രഭാഷണം നടത്തുന്ന വിഡിയോയ്ക്ക് ശേഷം ബാഗ്ദാദിയൂടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടില്ല. സുഡാൻ, അൽജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ഭരണകർത്താക്കൾക്ക് എതിരെ ഉയർന്നു വന്നിരിക്കുന്ന പ്രതിഷേധവും ഇസ്രായേലിലെ ബഞ്ചമിൻ നെതന്യാഹുവിന‍്റെ വിജയവും ഉൾപ്പെടെയുള്ള സംഭവങ്ങൾ 18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്. ഏപ്രിലിൽ തന്നെയാണ് ദൃശ്യം ചിത്രീകരിച്ചതെന്നും ഐഎസ് വൃത്തങ്ങൾ പറയുന്നു. ഭീകര സംഘടനയുടെ നിയന്ത്രണത്തിലുള്ള അൽ ഫുർഖുവാൻ മീഡിയ നെറ്റ്‌വർക്ക് വഴിയാണ് വിഡിയോ പുറത്തുവിട്ടത്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പരിശോധന നടന്നു വരുകയാണെന്നാണ് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
കുഷ്യൻ സീറ്റിൽ കാലിന്മേൽ കാലിട്ട് മൂന്നു പേരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് വീഡിയോയിൽ ബാഗ്ദാദിയുള്ളത്. മൂന്നു പേരുടെ മുഖം അവ്യക്തമാണ്.