സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് സുരക്ഷിതത്വമില്ലായ്മയ്ക്കും ധാർമ്മിക അധഃപതനത്തിനും കാരണമാകുമെന്നായിരുന്നു പോസ്റ്റിലെ പ്രധാന വാദം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ, സ്ത്രീകളുടെ തൊഴിലിനും നേതൃത്വപരമായ പങ്കിനും എതിരായ നിലപാടാണ് പാർട്ടിയുടേതെന്ന വിമർശനം ശക്തമായി.
വിവാദം കൊഴുത്തതോടെ ഷഫീഖുർ റഹ്മാന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗിക പ്രസ്താവനയിറക്കി. സൈബർ അക്രമികൾ അക്കൗണ്ട് കൈക്കലാക്കി തെറ്റായ വിവരങ്ങൾ പങ്കുവെച്ചതാണെന്നും പാർട്ടി സൈബർ ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അഡ്വ. ഇഹ്സാനുൽ മഹ്ബൂബ് സുബൈർ വ്യക്തമാക്കി.
വിവാദമായ പോസ്റ്റ് തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഷഫീഖുർ റഹ്മാൻ ഞായറാഴ്ച അറിയിച്ചു. 'വിദ്യാഭ്യാസം, ആരോഗ്യം, ഭരണം, സംരംഭകത്വം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ സജീവമാകണമെന്നാണ് ഞങ്ങളുടെ നയം. സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലവും തുല്യ വേതനവും ഉറപ്പാക്കുന്ന ബംഗ്ലാദേശാണ് പാർട്ടിയുടെ ലക്ഷ്യം,' അദ്ദേഹം കുറിച്ചു.
