മോണ്‍ട്രിയല്‍ സ്വദേശിയായ 24കാരനാണ് സോഷ്യല്‍ മീഡിയയുടെ വ്യാപനത്തിനെതിരെ രംഗത്തെത്തിയത്. 2015 മുതലാണ് താന്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അത് തന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആപ്പുകളോട് ആസക്തി തോന്നും വിധത്തിലാണ് അതിന്റെ രൂപകല്‍പ്പനയെന്നും അദ്ദേഹം വാദിച്ചു. ശരീരത്തിലെ ഡോപമിന്റെ അളവ് വര്‍ധിപ്പിച്ച് ഉപയോക്താക്കളെ സോഷ്യല്‍ മീഡിയയുടെ അടിമകളാക്കി തീര്‍ക്കും വിധത്തിലാണ് ഓരോ ആപ്പും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ഉപയോക്താക്കളുടെ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഓരോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നിയമ സ്ഥാപനമായ ലാംബര്‍ട്ട് അവോകാറ്റ്‌സ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും ലാംബര്‍ട്ട് അവോകാറ്റ്‌സ് വക്താക്കള്‍ പറഞ്ഞു.
advertisement
ഇത്തരം ആപ്പുകളുടെ ഉപയോക്തൃ-സൗഹൃദമല്ലാത്ത രൂപകല്‍പ്പനയ്‌ക്കെതിരെ പരാതിയില്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയകളുടെ നിലവിലെ രൂപകല്‍പ്പന ഉപയോക്താക്കളുടെ മാനസിക ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്നവയാണെന്നും ലാംബര്‍ട്ട് അവോകാറ്റ്‌സ് വാദിച്ചു. ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തില്‍ തന്നെ സോഷ്യല്‍ മീഡിയ ദോഷകരമായ രീതിയില്‍ ഇടപെടല്‍ നടത്തുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം സ്വസ്ഥമായ വിദ്യാഭ്യാസ അന്തരീക്ഷത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്‌കൂള്‍ ബോര്‍ഡുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ടിക് ടോക്, മെറ്റ, സ്‌നാപ്ചാറ്റ് എന്നിവയ്‌ക്കെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.