”ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ പ്രതിസന്ധി ഉടലെടുത്തത്. വളരെ ഗുരുതരമായ ഈ വിഷയത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ടാക്കുന്ന യഥാര്‍ത്ഥ ആരോപണങ്ങള്‍ തുടക്കം മുതലേ, ഞങ്ങള്‍ പങ്കിട്ടിരുന്നു. പക്ഷേ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും ലോകമെമ്പാടുമുള്ള പങ്കാളികളോടും വിഷയം അടിത്തട്ടില്‍ നിന്ന് ഗൗരവമായി കാണണമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും ഇന്ത്യയിലെ 40-ൽ അധികം കനേഡിയന്‍ നയതന്ത്രജ്ഞരെ ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ നിരാശരായത്,” ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
advertisement
കനേഡിയന്‍ പൗരനായിരുന്ന നിജ്ജാറിനെ കാനഡയുടെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാന്‍ ഗുരുതരമായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിയന്ന കണ്‍വെന്‍ഷനു കീഴിലുള്ള അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ഒരു കൂട്ടം കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുക എന്നതാണ് അതിന് ഇന്ത്യ നല്‍കിയ മറുപടി, ”ട്രൂഡോ പറഞ്ഞു.
മറ്റൊരു രാജ്യത്തെ നയതന്ത്രജ്ഞര്‍ക്ക് ഇനി സംരക്ഷണം നൽകേണ്ടെന്ന് ഒരു രാജ്യം തീരുമാനിച്ചാല്‍, അത് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്നും അന്താരാഷ്ട്ര ബന്ധങ്ങളെ അപകടത്തിലാക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഗൗരവതരമായ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ”ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നു. കാരണം ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ നയതന്ത്രജ്ഞര്‍ക്ക് ഇനി സംരക്ഷണമില്ലെന്ന് തീരുമാനിക്കാന്‍ കഴിയുമെങ്കില്‍, അത് അന്താരാഷ്ട്ര ബന്ധങ്ങളെ കൂടുതല്‍ അപകടകരമാക്കും,”ട്രൂഡോ പറഞ്ഞു.
ഇന്ത്യയുമായി ഓരോ ഘട്ടത്തിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കാനഡ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ പരസ്പരം പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം കാനഡ ശക്തമായി നിയമവാഴ്ചയ്ക്കായി നിലകൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓരോ കാര്യത്തിലും ഞങ്ങള്‍ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ തുടരും. പരസ്പരം പോരടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ എല്ലായ്‌പ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊള്ളും,’ എന്നും അദ്ദേഹം പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി കാനഡ മുന്നോട്ട് പോകണമെന്നും അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ സഹായിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞിരുന്നു.