വിമാനങ്ങൾ പറത്തുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യത വിലയിരുത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളുമായി ആശയവിനിമയം നടത്തുകയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേല്‍- ഇറാന്‍ സംഘർഷങ്ങളുടെ പ്രതിസന്ധികൾക്കിടയിൽ വിമാനക്കമ്പനികൾക്ക് മന്ത്രാലയത്തിൻ്റെയോ ഡിജിസിഎയുടെയോ പ്രത്യേകം നിർദ്ദേശങ്ങൾ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എയർ ഇന്ത്യയുടെ ചില അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മറ്റ് പാതകളിലൂടെ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ വിസ്താര തങ്ങളുടെ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഫ്ലൈറ്റിന്റെ റൂട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുമൂലം യാത്രാ സമയം അരമണിക്കൂറോളം വർദ്ധിക്കുകയും ചെയ്തു. വാണിജ്യ വിമാനക്കമ്പനികൾക്ക് നോ-ഫ്ലൈ ചട്ടങ്ങൾ പാലിക്കുന്നതിനായി കൂടുതൽ യാത്ര ചെയ്യേണ്ടി വന്നേക്കാമെന്നും ഇത് ഉയർന്ന ഇന്ധനച്ചെലവിലേക്ക് നയിക്കുമെന്നും ICRA- കോർപ്പറേറ്റ് റേറ്റിംഗ് വൈസ് പ്രസിഡൻ്റും സെക്ടർ ഹെഡുമായ സുപ്രിയോ ബാനർജി പറഞ്ഞു.
advertisement
ഇന്ധനച്ചെലവ് വര്‍ധിക്കുന്നതിന് പുറമെ ഈ റൂട്ടികളിലുള്ള വിമാനയാത്രാ നിരക്കും കുതിച്ചുയരാന്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നത് കാരണമായേക്കാമെന്ന് ഈ രംഗത്തുനിന്നുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നു.