സൂവിനും അവരുടെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ജോക്കര്‍ എന്ന നായക്കുമിടയില്‍ ആഴമേറിയ ബന്ധം നിലനിന്നിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2011ലാണ് ജോക്കര്‍ സൂവിന്റെ കൈകളിലെത്തുന്നത്. വൈകാതെ തന്നെ നായ തന്റെ പ്രിയപ്പെട്ട പങ്കാളിയും സംരക്ഷകനമാണെന്ന് സൂ തിരിച്ചറിഞ്ഞു. സൂവിനെ സംബന്ധിച്ചിടത്തോളം ജോക്കര്‍ അവന്‍ ഒരു നായമാത്രമായിരുന്നില്ല. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ സന്ദര്‍ഭങ്ങളില്‍ ജോക്കര്‍ സൂവിനൊപ്പം നിലകൊണ്ടിരുന്നു.
അവരുടെ സ്‌നേഹബന്ധം പലപ്പോഴും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങളുമുണ്ടായി. ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ ജോക്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അത്യന്തം ഗുരുതരമായ സാര്‍കോമ എന്ന കാന്‍സര്‍ ജോക്കറില്‍ സ്ഥിരീകരിക്കുകയും സര്‍ജറി വിധേയമാകുകയും ചെയ്തു. സൂവിനോടുള്ള വിശ്വാസത്തെപ്രതി അനസ്‌തേഷ്യ പോലും ഇല്ലാതെയാണ് ജോക്കര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. പ്രായമാകുന്തോറും ജോക്കറിന്റെ ആരോഗ്യപ്രശ്‌നങ്ങളും അധികരിച്ചുവന്നു. ഹൃദയത്തിനും തകരാറുണ്ടായി. വൈകാതെ അവർ വെറ്ററിനറി ആശുപത്രിയിലെ നിത്യസന്ദർശകരായി. 2022 നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോക്കര്‍ സൂവിനെ വിട്ടുപോയി. ഇത് സൂവിന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു.
advertisement
ഏകദേശം ഒരു പതിറ്റാണ്ടോളം ജോക്കര്‍ സൂവിനൊപ്പമുണ്ടായിരുന്നു. അതിനാല്‍ അവന്റെ വിയോഗം സൂവിനെ ശാരീരികമായും മാനസികമായും വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ജോക്കര്‍ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സൂവിന് ചിന്തിക്കാന്‍ പോലുമായിരുന്നില്ല.
ക്ലോണിംഗ്: ജോക്കറെ തിരികെ കൊണ്ടുവരാനുള്ള ഏകമാര്‍ഗം
ജോക്കറിന്റെ വേര്‍പാടിനെ തുടര്‍ന്ന് അവനെ തിരികെ കൊണ്ടുവരാന്‍ സൂ അസാധാരണമായ വഴി തിരഞ്ഞെടുക്കുകയായിരുന്നു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സൂവിന് ക്ലോണിംഗിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെ ക്ലോണ്‍ ചെയ്യുന്നതില്‍ ചൈന കൈവരിച്ച പുരോഗതിയും അവര്‍ തിരിച്ചറിഞ്ഞിരുന്നു. വളരെയധികം നാളത്തെ ഗവേഷണങ്ങള്‍ക്കും വിദഗ്ധരുമായുള്ള കൂടിയാലോചനയ്ക്കും ശേഷം ജോക്കറിനെ ക്ലോണ്‍ ചെയ്യാന്‍ സൂ തീരുമാനിച്ചു. അതിലൂടെ മാത്രമെ തങ്ങള്‍ തമ്മിലുള്ള ബന്ധം സജീവമായി നിലനിര്‍ത്താന്‍ കഴിയൂവെന്ന് അവര്‍ വിശ്വസിച്ചു.
ക്ലോണിംഗ് അല്‍പം ചെലവേറിയ കാര്യമാണ്. 16,000 യുവാന്(ഏകദേശം 19 ലക്ഷം രൂപ)ആണ് അവര്‍ അതിനായി ചെലവാക്കിയത്.ജോക്കറിന്റെ വയറിലെയും ചെവിയിലെയും കോശങ്ങള്‍ എടുത്താണ് ഭ്രൂണം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭ്രൂണം പിന്നീട് മറ്റൊരു നായയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയയായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം ക്ലോണിംഗ് വിജയകരമായെന്ന് സൂവിന് അറിയിപ്പ് കിട്ടി. അള്‍ട്രാസൗണ്ട് സ്‌കാനിംഗിന്റെ റിപ്പോര്‍ട്ടുകളും വളരുന്ന പട്ടിക്കുട്ടിയുടെ വീഡിയോകളും സൂവിന് അവർ അയച്ചു നല്‍കിയിരുന്നു. 2024ന്റെ തുടക്കത്തില്‍ ലൂണാര്‍ വര്‍ഷത്തിന് തൊട്ട് മുമ്പ് സൂവിന് തന്റെ പുതിയ വളര്‍ത്തുനായയെ കിട്ടി, ലിറ്റില്‍ ജോക്കര്‍ എന്ന് അതിന് പേരിട്ടു.
തന്റെ പഴയ ജോക്കറിനെ പോലെ തന്നെയാണ് ലിറ്റില്‍ ജോക്കറെന്ന് സൂ പറഞ്ഞു. അത് കണ്ട് അതിശയിച്ചുപോയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോക്കറിന്റെ മൂക്കിന് സമീപത്തായുണ്ടായിരുന്ന അതേ കറുത്ത മറുകും ലിറ്റില്‍ ജോക്കറിനുമുണ്ടായിരുന്നു. ജോക്കറിനെ പോലെ തന്നെയാണ് ലിറ്റില്‍ ജോക്കറും പെരുമാറിയിരുന്നത്. വൈകാതെ സൂ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു. പുതിയ നായക്കുട്ടി തന്നോട് ഇണങ്ങിയെങ്കിലും തന്റെ ജോക്കറിനോളം ഒരിക്കലും വരില്ലെന്നും അവന് പകരമാവില്ലെന്നും സൂ പറയുന്നു.
അതേസമയം, നായയെ ക്ലോണ്‍ ചെയ്യാനുള്ള സൂവിന്റെ തീരുമാനത്തിനെതിരേ സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തിയത്. ചിലര്‍ മൃഗങ്ങളെ ക്ലോണ്‍ ചെയ്യുന്നതിലെ ധാര്‍മികത ചോദ്യം ചെയ്തപ്പോള്‍ മറ്റുചിലര്‍ അവരെ പിന്തുണച്ചു. ക്ലോണ്‍ ചെയ്‌തെടുത്ത ഭ്രൂണം വഹിച്ച നായകളുടെ ആരോഗ്യത്തെ അത് ബാധിക്കുമോയെന്ന് ഒരാള്‍ ആശങ്ക പങ്കുവെച്ചു.