പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ചെറിയൊരു തർക്കത്തിന്റെ പേരിലാണ് സിന്ധ് പ്രവിശ്യയിൽ 16 കാരൻ കൊല്ലപ്പെട്ടത്. റഹീം യാർ ഖാനിലും സിന്ധ് പ്രവിശ്യയിലുമായി മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി. പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർകഥയാകുന്നത്.
മാമ്പഴത്തിന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് റഹീം യാർഖാനിൽ ഷംലാൽ എന്ന 16 കാരനെ അജ്ഞാതർ കൊലപ്പെടുത്തിയത്. റഹീം യാർ ഖാൻ സ്വദേശികളായ അനിതാ കുമാരി, പൂജ കുമാരി എന്നീ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റി. ഭരണകൂടവും പോലീസും കുറ്റവാളികൾക്കൊപ്പമാണ് നിൽക്കുന്നത് എന്നും തട്ടിക്കൊണ്ടുപോയവർക്കെതിരെ കേസെടുക്കുന്നില്ലെന്നും പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ ആരോപിച്ചു. തങ്ങളുടെ പരാതികൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
advertisement
Also read-പാകിസ്ഥാനിലെ കറാച്ചി ജീവിക്കാൻ കൊള്ളാത്ത നഗരങ്ങളുടെ മുൻനിരയിൽ
സിന്ധ് പ്രവിശ്യയിൽ നിന്നും 13 കാരിയായ സന മേഘ്‌വാർ എന്ന പെൺകുട്ടിയെയും തിങ്കളാഴ്ച ആറു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. അമ്മയോടൊപ്പം മാർക്കറ്റിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയവർ സനയെ മർദിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ അമ്മയ്ക്കും പരിക്കേറ്റു. സംഘത്തിലെ ഒരാൾ പ്രദേശത്തെ വലിയ ഭൂവുടമയായ ഷെയ്ഖ് ഇമ്രാൻ (50) ആണെന്ന് സനയുടെ അമ്മ തിരിച്ചറിഞ്ഞിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ ഇതുവരെ സംഭവസ്ഥലം സന്ദർശിക്കുകയോ സനയുടെ അമ്മയിൽ നിന്നോ ദൃക്‌സാക്ഷികളിൽ നിന്നും മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പിതാവ് പ്രേം മേഘ്‌വാർ പറഞ്ഞു. ഷെയ്ഖ് ഇമ്രാൻ തന്റെ മകളെ മതം മാറ്റി തന്റെ മൂന്ന് ആൺമക്കളിൽ ഒരാൾക്ക് വിവാഹം ചെയ്തു കൊടക്കുമോ എന്നും പ്രേമിന് ഭയമുണ്ട്. വിധവയായ രാധികാ മേഘ്‌വാറിനെയും സലീം മുഷ്താഖ് എന്നയാൾ ഞായറാഴ്ച തട്ടിക്കൊണ്ടു പോയിരുന്നു. സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയിലാണ് സംഭവം നടന്നത്.
മാതാപിതാക്കളുടെയും അനുജത്തിയുടെയും സാന്നിധ്യത്തിലാണ് രാധികയെ നിർബന്ധിച്ച് മതം മാറ്റിയത്. സ്വമേധയാ ഇസ്ലാം മതം സ്വീകരിക്കുകയും തന്നെ വിവാഹം കഴിക്കുകയും ചെയ്താൽ രാധികക്ക് ഒരു നല്ല ജീവിതം ഉണ്ടാകുമെന്നും എന്നാൽ ഇതിന് വിസമ്മതിച്ചാൽ അവളുടെ കുടുംബം മുഴുവനും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും എന്നും പറഞ്ഞ് മുഷ്താഖ് രാധികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇസ്ലാം മതം സ്വീകരിക്കാനുള്ള മകളുടെ ആഗ്രഹത്തെ ബഹുമാനിക്കണമെന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കണം എന്നുമാണ് രാധികയുടെ മാതാപിതാക്കളോട് സലീം മുഷ്താഖ് പറഞ്ഞത്.
