ഷംഖാനി തന്റെ മകളെ വിവാഹവേദിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലോ-കട്ട് സ്ട്രാപ്ലെസ് വസ്ത്രവും നേര്‍ത്ത മൂടുപടവുമാണ് വധു ധരിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാൻ കഴിയും. വധുവിന്റെ അമ്മയും ശിരോവസ്ത്രം ധരിച്ചിരുന്നില്ല. കൂടാതെ, നീല നിറത്തിലുള്ള ലെയ്‌സ് ഗൗണാണ് അവർ ധരിച്ചിരിക്കുന്നത്. ഹിജാബ് നിയമം ഇത്രയധികം നിര്‍ബന്ധമാക്കുകയും ധാര്‍മിക നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് എങ്ങനെയാണ് ഇത്രയധികം വേര്‍തിരിവ് സാധ്യമാകുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
ഹിജാബ് നിയമത്തില്‍ ഷംഖാനിയുടെ നിലപാടും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. 2022ല്‍ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിന് ഷംഖാനിയാണ് മേല്‍നോട്ടം വഹിച്ചത്. ഭരണകൂടം സ്ത്രീകളുടെ മുഖം മറയ്ക്കാന്‍ നിര്‍ദേശിക്കുന്ന നിയമവും വസ്ത്രധാരണ നിയമങ്ങളും ക്രൂരമായി നടപ്പിലാക്കുകയായിരുന്നു. അന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്ത സാധാരണക്കാരായ അഞ്ഞൂറോളം സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ക്രൂരമായ നിയമങ്ങള്‍
അതികഠിനമാണ് ഇറാന്റെ ധാര്‍മിക നിയമം. 2023 അവസാനം നിലവില്‍ വന്ന 'ചാരിത്ര്യവും ഹിജാബും'(Chastity and Hijab) എന്ന നിയമം രാജ്യത്തെ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകള്‍ക്ക് നീണ്ട ജയില്‍വാസവും കനത്ത പിഴയുമാണ് നിര്‍ദേശിക്കുന്നത്. ഈ നിയമം ആവര്‍ത്തിച്ച് ലംഘിച്ചാല്‍ സ്ത്രീകൾക്ക് വധശിക്ഷ പോലും ലഭിക്കും.
ഇത് നടപ്പിലാക്കുന്ന രീതിയും കഠിനമാണ്. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കാന്‍ ഭരണകൂടം ഡ്രോണുകള്‍, നിരീക്ഷണ ആപ്പുകള്‍ എന്നിവയും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇന്‍ഫോര്‍മര്‍മാര്‍ എന്നിവരുടെ സേവനവും ഉപയോഗിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറിയ രീതിയില്‍ പോലും വസ്ത്രധാരണ നിയമം ലംഘിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് അവരുടെ ജീവനുതന്നെ ഭീഷണിയാകുന്ന ശിക്ഷ നല്‍കുമ്പോള്‍ വരേണ്യവര്‍ഗത്തിന് ഇതില്‍ നിന്ന് ഇളവ് നല്‍കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഇത് പ്രധാനമാകുന്നത് എങ്ങനെ?
പുറത്തുവന്ന വീഡിയോ ഇറാന്റെ വ്യവസ്ഥാപിത കാപട്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് മണികൺട്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു. അധികാരികളോട് അടുപ്പമുള്ളവരുടെ കാര്യത്തില്‍ ഇളവ് നല്‍കുകയും സാധാരണക്കാരായ പൊതുജനങ്ങളെ അടിച്ചമര്‍ത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന നിയമങ്ങളെ ഇത് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.
വീഡിയോ പ്രചരിച്ചതോടെ ഇറാനിലെ സാധാരണക്കാരുടെ ഇടയില്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത ദുര്‍ബലമായിട്ടുണ്ട്. കൂടാതെ ഭരണകൂടത്തിന്റെ ധാര്‍മിക ഇരട്ടത്താപ്പുകളെ തുറന്നുകാട്ടുകയും ചെയ്യുന്നു.