ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹചര്യത്തില്‍ നേരത്തേ ട്രംപ് ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്കായി ട്രംപ് ഇന്ത്യയിലെത്തിയേക്കുമെന്നാണ് സെർജിയോ ഗോർ പറയുന്നത്. ക്വാഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും ക്വാഡ് മീറ്റിംഗിനുള്ള യാത്രയെക്കുറിച്ച് ഇതിനകം ചര്‍ച്ചകള്‍ നടത്തിയതായും സെര്‍ജിയോ അറിയിച്ചു.
കഴിഞ്ഞ മാസമാണ് സെര്‍ജിയോ ഗോറിനെ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രഖ്യാപിച്ചത്. ഏഴ് മാസമായി ഒഴിഞ്ഞുകിടന്നിരുന്ന ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി പദവിയിലേക്ക് 38-കാരനായ ഗോറിനെ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
advertisement
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന തീയതിയെ കുറിച്ച് ഗോര്‍ സ്ഥിരീകരിച്ചിട്ടില്ല. ക്വാഡ് ഉച്ചകോടി വളരെ പ്രധാനപ്പെട്ടതാണെന്നും ട്രംപ് ഇതില്‍ പങ്കെടുത്തേക്കുമെന്നും മാത്രമാണ് ഗോര്‍ സെനറ്റ് കമ്മിറ്റിയോട് പറഞ്ഞത്. പ്രശ്‌നങ്ങള്‍ക്കിടയിലും ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ സൗഹൃദം തുടരുന്നുവെന്നും അത് അതുല്യമായ ഒന്നാണെന്നും ഗോര്‍ സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.
പ്രസിഡന്റ് ഇന്ത്യയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം മോദിയെ പ്രശംസിച്ചിട്ടുണ്ട്. അവര്‍ക്കിടയില്‍ അവിശ്വസനീയമായ സൗഹൃദമുണ്ട്. അവര്‍ക്കൊപ്പം താന്‍ ഒരേ മുറിയില്‍ ഉണ്ടായിരുന്നുവെന്നും തീരുവ സംബന്ധിച്ച ഒരു കരാറില്‍ ഇരുരാജ്യങ്ങളും വേഗത്തില്‍ എത്തിച്ചേരുമെന്നും ഗോര്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം നവംബറിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള പദ്ധതി ട്രംപ് ഉപേക്ഷിച്ചതായി നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ഏതാനും ആഴ്ചകള്‍ക്കുശേഷമാണ് ഗോറിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
ജൂണ്‍ 17-ന് നടത്തിയ അവസാന ടെലിഫോണ്‍ സംഭാഷണത്തില്‍ ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചതായാണ് വിവരം. എന്നാല്‍ പിന്നീടാണ് ട്രംപ് ഇന്ത്യയിലെത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
ട്രംപിന്റെ ഇന്ത്യാ യാത്ര വീണ്ടും ട്രാക്കിലാണെന്നാണ് ഗോറിന്റെ അഭിപ്രായം ഇപ്പോള്‍ സൂചിപ്പിക്കുന്നത്. ഇതിനുപുറമെ ക്വാഡ് ഉച്ചകോടിയിലെ ഷെഡ്യൂളിംഗ് സംബന്ധിച്ച് ട്രംപും മോദിയും ഉടന്‍ തന്നെ ഒരു ഫോണ്‍ സംഭാഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.