"നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണമായ ഒരു മനുഷ്യനും എന്റെ സുഹൃത്തുമാണ്", ട്രംപ് പറഞ്ഞു.
തീരുവ കാരണമുണ്ടായ വ്യാപാര പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഊർജ, കാർഷിക മേഖലയിലെ തർക്കങ്ങൾ തുടങ്ങി ദീർഘകാലമായി തുടരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകൾ ഇന്ത്യയും യുഎസും നടത്തിവരുന്നതിനിടയിലാണ് ട്രംപിന്റെ പരാമർശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ മൃദു സ്വരത്തിലുള്ളതായിരുന്നു.
ഇന്ത്യയും യുഎസും തമ്മിൽ നല്ലൊരു വ്യാപാര കരാറിലേക്ക് എത്തിച്ചേരുമെന്നും യുഎസ് പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
ഈ മാസം ആദ്യം ഇന്ത്യയുടെ വ്യാപാര പരിഗണനകളെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധിപ്പിച്ച് ട്രംപ് പരസ്യ പ്രസ്താവന നടത്തിയിരുന്നു. യുഎസിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചതായും ട്രംപ് അവകാശപ്പെട്ടു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചുകൊണ്ട് ഇന്ത്യ തന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു എന്നാണ് അന്ന് ട്രംപ് പറഞ്ഞത്. അടിസ്ഥാനപരമായി മോദി വളരെ നല്ല മനുഷ്യനാണെന്നും താൻ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും തന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണയുടെ കാര്യത്തിൽ യുഎസിന്റെ നിലപാടുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടാൽ ഇന്ത്യ വേഗത്തിലുള്ള വ്യാപാര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ ഇന്ത്യയ്ക്കുമേൽ തീരുവ ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഇത് വളരെ ദോഷകരമായി ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ട്രംപിന്റെ അവകാശ വാദങ്ങളെ ഇന്ത്യ തള്ളി. റഷ്യൻ എണ്ണ ഇറക്കുമതി നിയന്ത്രിക്കുമെന്ന് ഉറപ്പുനൽകുന്നതും ഇന്ത്യ നിഷേധിച്ചു. ഊർജ തീരുമാനങ്ങൾ ദേശീയ താൽപ്പര്യവും വില സ്ഥിരതയും അനുസരിച്ചാണെന്നും ഇന്ത്യ വാദിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ഇപ്പോഴും സമ്മർദത്തിലാണ്. ട്രംപ് ഭരണകൂടം മിക്ക ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനും ബ്രിക്‌സ് ഗ്രൂപ്പിംഗിലെ പങ്കാളിത്തത്തിനുമുള്ള പിഴയും ഇതിൽ ഉൾപ്പെടുന്നു.
ഈ വിഷയത്തിൽ വളരെ ജാഗ്രതയോടെയാണ് ഇന്ത്യ പ്രതികരിച്ചത്. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത കാർഷിക ഉത്പന്നങ്ങൾക്ക് മാത്രം പ്രതികാര നടപടിയുടെ ഭാഗമായി ഇന്ത്യ തീരുവ ഏർപ്പെടുത്തി. കാർഷിക വിപണികൾ കൂടുതൽ വിശാലമാക്കാൻ യുഎസ് ഇന്ത്യയ്ക്കുമേൽ ഇപ്പോഴും സമ്മർദം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതേസമയം, തീരുവ ഇളവ് നൽകുന്നതിനെ ഇന്ത്യയുടെ ഊർജ നയവുമായി ബന്ധിപ്പിക്കുന്നത് ട്രംപ് തുടർന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ കൂടുതൽ പിഴകൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
