സന്തോഷമായി ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുന്നതിന്റെ രഹസ്യം എന്നത് സാധാരണയായി പലരും വിശ്വസിക്കുന്നത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി, മദ്യപാനം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക, അച്ചടക്കമുള്ള ജീവിതം നയിക്കുക എന്നൊക്കെയാണ്. എന്നാല്‍ ബ്രിട്ടീഷ് ദൃശ്യമാധ്യമമായ ഐടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞത്, 'കൂടുതല്‍ കാലം ജീവിക്കാന്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ നിങ്ങളുടെ മനസ്സിനെ പ്രേരിപ്പിക്കുക' എന്നതാണ്.
സന്തോഷത്തോടെയിരിക്കാനുള്ള ജോണിന്റെ മന്ത്രം വളരെ ലളിതമാണ്, എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും തനിക്ക് മീനും, ചിപ്‌സും കഴിച്ച് ശാന്തമായി ഇരിക്കണം. കാര്യങ്ങളെ അതിന്റെതായ വഴിക്ക് വിടാന്‍ അനുവദിക്കും. നമ്മള്‍ക്ക് നടപ്പിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. ജീവിതത്തെ കൂടുതൽ ഗൗരവത്തിലെടുക്കാതിരുന്നാൽ അത് നമ്മെ ആരോഗ്യവാന്മാരാക്കി തീർക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അഭിമുഖത്തില്‍ എന്താണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്ന് തമാശയായി ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്, താന്‍ എന്താണോ ശരിക്കും ആസ്വദിക്കുന്ന കാര്യങ്ങള്‍ അത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നാണ്.
advertisement
സൗത്ത്‌പോര്‍ട്ടിലെ ഹോളീസ് റെസ്റ്റ് ഹോമിലാണ് ജോണ്‍ ഇപ്പോള്‍ താമസിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, കമ്മ്യൂണിറ്റി ചാമ്പ്യന്‍ ഷാരോണ്‍ ഗ്രിഗറിയും, സ്റ്റോര്‍ മാനേജര്‍ സാറ ഹണ്ടറും അദ്ദേഹത്തിന് സ്‌നേഹപൂര്‍വ്വം കേക്കും കാര്‍ഡുകളും നല്‍കി ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഹൃദയസ്പര്‍ശിയായ ജന്മദിനാഘോഷത്തില്‍, ജോണ്‍ തന്റെ തനത് ശൈലിയിലെ നര്‍മ്മബോധം മറന്നിരുന്നില്ല. തന്റെ 109ാം ജന്മദിനം ആഘോഷിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നതില്‍ അദ്ദേഹം സന്തോഷിച്ചു. ജന്മദിന കേക്ക് കണ്ടപ്പോള്‍ അദ്ദേഹം കുസൃതിയോടെ ചോദിച്ചത് 'അത് എനിക്കാണോ?' എന്നാണ്.
Also Read- 'ഞാൻ പെണ്ണല്ല, ആൺകുട്ടിയാ'; ആനന്ദ് മഹീന്ദ്രയെ തിരുത്തി കളരിപ്പയറ്റ് അഭ്യാസിയായ മലയാളി ബാലൻ
1912 ലാണ് ജോണ്‍ ജനിച്ചത്. റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിതമായതും, ടൈറ്റാനിക് കപ്പല്‍ മുങ്ങിയതും ഈ വര്‍ഷത്തിലാണ്. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ജോണ്‍, ഒട്ടേറെ ലോക ചരിത്രത്തിന് സാക്ഷിയാണ്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ വലിയ ആരാധകനാണ് ജോണ്‍. തന്റെ ആദ്യ കാലങ്ങളില്‍, ഷെല്‍ മെക്‌സ് & ബിപി യുടെ ഡിപ്പോ ക്ലാര്‍ക്കും അക്കൗണ്ടന്റുമായി അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട്, രണ്ടാം ലോകമഹായുദ്ധസമയത്ത് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം, റോയല്‍ മെയിലിലെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ജോലിയിലേക്ക് മാറി.
ഈ കാലഘട്ടത്തിലായിരുന്നു അദ്ദേഹം ലിവര്‍പൂളിലെ ഒരു നൃത്തശാലയില്‍ വച്ച് ഭാര്യയായി തീര്‍ന്ന ബ്ലോഡ്വനെ കണ്ടുമുട്ടിയത്. 1942 ല്‍ അദ്ദേഹം ബ്ലോഡ്വനെ വിവാഹം കഴിച്ചു. 1943ല്‍ ഇവരുടെ ഏകമകളായ സൂസന്‍ ജനിച്ചു. ജോണുമായി 44 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യം പങ്കിട്ടതിന് ശേഷം 1986ല്‍ ബ്ലോഡ്വന്‍ മരണമടഞ്ഞു.