ശനിയാഴ്ച പുലർച്ചെ 'ഗ്രീൻ സാൻവി' എന്ന എൽപിജി ടാങ്കർ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇതോടെ ഈ സുപ്രധാന പാതയിലൂടെ കടന്നുപോകുന്ന എട്ടാമത്തെ കപ്പലായി ഇത് മാറി. ഗ്രീൻ ആശ, ജഗ് വിക്രം എന്നീ രണ്ട് കപ്പലുകൾ കൂടി വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം കടുക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്ക് വഴി ഏറ്റവും കൂടുതൽ കപ്പലുകൾ കടന്നുപോയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകൾ
advertisement
- ശിവാലിക്
- നന്ദാ ദേവി
- ജഗ് ലാഡ്കി
- പൈൻ ഗ്യാസ്
- ജഗ് വസന്ത്
- ബിഡബ്ല്യു ടൈർ
- BW എൽമ്
- ഗ്രീൻ സാൻവി
യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏകദേശം 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഇപ്പോഴും ഗൾഫ് മേഖലയിലുണ്ട്. ഇന്ത്യൻ കപ്പലുകളുടെയും മറ്റ് കപ്പലുകളുടെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം വർഷങ്ങളായി ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം, ജലപാതയുടെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും ഈ പാത തുറന്നുകൊടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.
ഹോർമുസ് കടലിടുക്കിനായി ഇറാൻ പാർലമെന്റ് പുതിയ മാനേജ്‌മെന്റ് പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും ചില രാജ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. അമേരിക്കൻ, ഇസ്രായേൽ കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇറാനെതിരെ ഏകപക്ഷീയമായ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഈ പാതയുടെ മേൽ ഇറാനുള്ള പരമാധികാരം ഉറപ്പിക്കുകയും ഒമാനുമായി ചേർന്ന് നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്യാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
