ഫ്രാൻസിലെ അവസാനത്തെ പത്രവിൽപനക്കാരൻ എന്ന് കരുതപ്പെടുന്ന 73-കാരനായ ഈ പാകിസ്താൻ സ്വദേശിയെ തേടി രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് എത്തിയിരിക്കുന്നത്. ഫ്രാൻഡഡസിലെ എലീസി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ദേഹത്തിന് 'നാഷണൽ ഓർഡർ ഓഫ് മെറിറ്റ്' (നൈറ്റ് പദവി) നൽകി ആദരിച്ചു. അലിയെ "ഫ്രഞ്ചുകാരിലെ ഏറ്റവും വലിയ ഫ്രഞ്ചുകാരൻ" എന്നാണ് മാക്രോൺ വിശേഷിപ്പിച്ചത്.
"നിങ്ങൾ പാരിസിലെ ആറാം അരോണ്ടിസ്‌മെന്റിന്റെ (സിറ്റി ഡിസ്ട്രിക്റ്റ്) പ്രത്യേക ഈണമാണ്, ഞായറാഴ്ച പ്രഭാതങ്ങളിലെയും മറ്റ് എല്ലാ ദിവസങ്ങളിലെയും ഫ്രഞ്ച് പത്രങ്ങളുടെ ശബ്ദമാണ് നിങ്ങൾ. കഴിഞ്ഞ 50 വർഷത്തിലേറെയായി സെന്റ് ജെർമെയ്നിലെ റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമിടയിലൂടെ മുഴങ്ങിക്കേൾക്കുന്ന ആ ഊഷ്മളമായ ശബ്ദം പാരിസിന് പ്രിയപ്പെട്ടതാണ്," മാക്രോൺ ചടങ്ങിൽ പറഞ്ഞു.
advertisement
പാകിസ്താനിലെ റാവൽപിണ്ടിയിൽ ജനിച്ച അലി അക്ബർ 1973-ലാണ് പാരിസിലെത്തുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. അഫ്ഗാനിസ്താൻ, ഇറാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങൾ പിന്നിട്ട് വലിയ പ്രതിസന്ധികളിലൂടെയാണ് അദ്ദേഹം യൂറോപ്പിലെത്തിയത്. നാട്ടിലുള്ള തന്റെ മാതാപിതാക്കളെയും ഏഴ് സഹോദരങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പത്രവിൽപന തുടങ്ങിയത്. ആദ്യകാലങ്ങളിൽ പാലങ്ങൾക്കടിയിലും മറ്റും കിടന്നുറങ്ങിയാണ് അദ്ദേഹം മിച്ചം പിടിച്ച പണം നാട്ടിലേക്ക് അയച്ചിരുന്നത്.
"ഇതൊരു പ്രണയമാണ്, വെറും പണത്തിന് വേണ്ടിയാണെങ്കിൽ എനിക്ക് മറ്റ് ജോലികൾ ചെയ്യാമായിരുന്നു" എന്നാണ് അലി തന്റെ ജോലിയെക്കുറിച്ച് പറയുന്നത്. പത്രം വിൽക്കുന്നതിനേക്കാൾ ഉപരി ആളുകളുമായി സംസാരിക്കാനും തമാശകൾ പങ്കുവെക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഫ്രാൻസിലെ മുൻ പ്രസിഡന്റ് ഫ്രാൻസ്വാ മിത്തറാൻഡ് മുതൽ നിലവിലെ പ്രസിഡന്റ് മാക്രോൺ വരെ അലിയിൽ നിന്ന് പത്രം വാങ്ങിയിട്ടുള്ളവരാണ്.
ലോകം ഡിജിറ്റലായതോടെ പത്രവിൽപന ഗണ്യമായി കുറഞ്ഞുവെന്ന് അലി പറയുന്നു. പണ്ട് ദിവസം 200 പത്രങ്ങൾ വരെ വിറ്റിരുന്ന സ്ഥാനത്ത് ഇന്ന് എട്ട് മണിക്കൂർ കൊണ്ട് 20 പത്രങ്ങൾ വിൽക്കാൻ പോലും പ്രയാസമാണ്. എങ്കിലും ഈ തൊഴിൽ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. ആളുകളുടെ പോക്കറ്റിലേക്കല്ല, ഹൃദയത്തിലേക്കാണ് താൻ കടന്നുചെല്ലാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
വാർധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും തെരുവുകളിൽ പത്രങ്ങളുമായി നടക്കുന്നത് തുടരുമെന്നാണ് ഈ 73-കാരന്റെ ഉറച്ച തീരുമാനം.
