വെനസ്വലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക ദൗത്യം തുടരുകയാണ്. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ സൈന്യം പിടികൂടുകയും സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പിന്നാലെ വെനസ്വലയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഈ നടപടിയെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്കും ആര്‍ട്ടിക് മേഖലയിലും യുഎസ് സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും ട്രംപ് സൂചന നല്‍കി. ഇതോടെ ലാറ്റിന്‍ അമേരിക്ക മുതല്‍ യൂറോപ്പ് വരെ യുദ്ധത്തിന്റെ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
മയക്കുമരുന്ന് നിര്‍മ്മാണവും കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് നിക്കോളസ് മഡുറോയെ സൈന്യം പിടികൂടിയത്. ഇദ്ദേഹത്തെ ന്യൂയോര്‍ക്ക് സിറ്റി ജയിലിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വെനസ്വലയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും രാജ്യത്തിന്റെ നടത്തിപ്പ് മികച്ച രീതിയിലാക്കുമെന്നും മുമ്പുള്ളതിലും മോശമാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. മാത്രമല്ല വെനസ്വലയുടെ വിശാലമായ എണ്ണശേഖരവും മറ്റ് വിഭവങ്ങളും ഉപയോഗപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
advertisement
വെനസ്വലയില്‍ ഇപ്പോള്‍ നടക്കുന്നത് ഒറ്റപ്പെട്ട കാര്യമല്ല. മറിച്ച് ബലപ്രയോഗത്തിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും പ്രാദേശിക അധികാരം നിയന്ത്രിക്കാനും രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിത്. ഇത് വലിയ ആശങ്കയാണ് മേഖലയില്‍ ഉയര്‍ത്തിയിട്ടുള്ളത്.
മഡുറോ സൈന്യത്തിന്റെ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രംപ് മറ്റ് അയല്‍ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി തുടങ്ങിയിരുന്നു. മയക്കുമരുന്ന് നിര്‍മ്മാണം നടത്തുന്നതായി കൊളംബിയന്‍ പ്രസിഡന്റിനെതിരെ ട്രംപ് ആരോപണം ഉന്നയിച്ചു. ക്യൂബയ്ക്കും മെക്‌സിക്കോയ്ക്കും എതിരെ നടപടിയെടുക്കുമെന്ന് സൂചന നല്‍കി, ഗ്രീന്‍ലന്‍ഡ് യുഎസ് നിയന്ത്രണത്തിലാകണമെന്ന ദീര്‍ഘകാല അഭിലാഷവും ട്രംപ് വീണ്ടും ഉന്നയിച്ചു.
ട്രംപിന്റെ ഉന്നത്തില്‍ വീണ്ടും ഗ്രീന്‍ലന്‍ഡ്
ട്രംപിന്റെ ഡെപ്യൂട്ടി ചിഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിനെ തുടര്‍ന്നാണ് ഗ്രീന്‍ലന്‍ഡിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. വെനസ്വലയില്‍ യുഎസ് സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ യുഎസ് പതാകയുടെ നിറങ്ങളില്‍ വരച്ച ഗ്രീന്‍ലന്‍ഡിന്റെ ചിത്രം കാറ്റി മില്ലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. 'ഉടന്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു അത്. ഇത് ഡെന്‍മാര്‍ക്കിലും ഗ്രീന്‍ലന്‍ഡിലും പ്രതിഷേധങ്ങള്‍ ഉയരാന്‍ കാരണമായി.
യുഎസിലെ ഡെന്‍മാര്‍ക്ക് അംബാസഡര്‍ ജെസ്പര്‍ മോളര്‍ സോറന്‍സെന്‍ ഇതേത്തുടര്‍ന്ന് പ്രതികരണം അറിയിച്ചു. അടുത്ത യുഎസ് സഖ്യരാജ്യമെന്ന നിലയില്‍ ഡെന്‍മാര്‍ക്ക് അതിന്റെ ഭൗമപരമായ അഖണ്ഡതയ്ക്ക് പൂര്‍ണ്ണ ബഹുമാനം പ്രതീക്ഷിക്കുന്നുവെന്ന് സോറന്‍സെന്‍ അറിയിച്ചു. 'സൗഹൃദ ഓര്‍മ്മപ്പെടുത്തല്‍' എന്നാണ് ഇതിനെ സോറന്‍സെന്‍ വിശേഷിപ്പിച്ചത്. കാറ്റി മില്ലറുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ 'അനാദരവ്' എന്നാണ് ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സന്‍ വിശേഷിപ്പിച്ചത്.
"രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്ഠിതമാണ്, അല്ലാതെ നമ്മുടെ പദവിയെയും അവകാശങ്ങളെയും അവഗണിക്കുന്ന ആംഗ്യങ്ങളിലല്ല. പരിഭ്രാന്തിക്കോ ആശങ്കയ്‌ക്കോ കാരണമില്ല, നമ്മുടെ രാജ്യം വില്പനയ്ക്കുള്ളതല്ല, നമ്മുടെ ഭാവി തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയല്ല", നീല്‍സന്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു.
ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണമേറ്റെടുക്കുമെന്ന ഭീഷണികള്‍ ട്രംപ് അവസാനിപ്പിക്കണമെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ കുറച്ചുകൂടി വ്യക്തമായ സ്വരത്തില്‍ പറഞ്ഞു. ഗ്രീന്‍ലന്‍ഡിനെ വരുതിയിലാക്കാനുള്ള യുഎസിന്റെ ആവശ്യത്തെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഡാനിഷ് സാമ്രാജ്യത്തിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്നിനെയും പിടിച്ചെടുക്കാന്‍ യുഎസിന് അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡെന്‍മാര്‍ക്കും അതുവഴി ഗ്രീന്‍ലന്‍ഡും നാറ്റോ സംഖ്യത്തിലെ അംഗ രാജ്യമാണ്. സഖ്യത്തിന്റെ സുരക്ഷാ ഉറപ്പുകള്‍ക്കു കീഴിലാണ് അവ സംരക്ഷിക്കപ്പെടുന്നതെന്നും ഫ്രെഡറിക്‌സെന്‍ പറഞ്ഞു. ഗ്രീന്‍ലന്‍ഡിലേക്ക് യുഎസിന് പ്രവേശനം അനുവദിക്കുന്ന ഒരു പ്രതിരോധ കരാര്‍ ഡെന്‍മാര്‍ക്കുമായി നിലവിലുണ്ടെന്നും ആര്‍ട്ടിക് മേഖലയിലെ സുരക്ഷയ്ക്കായി തങ്ങള്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ വിശദമാക്കി.
അതേസമയം, ട്രംപ് തന്റെ അവകാശവാദത്തില്‍ നിന്നും പിന്മാറാന്‍ വിസമ്മതിച്ചു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ഗ്രീന്‍ലന്‍ഡിനെ തങ്ങള്‍ക്ക് ആവശ്യമാണെന്നും ഡെന്‍മാര്‍ക്കിന് അത് ചെയ്യാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
കൊളംബിയ, ക്യൂബ, മെക്‌സിക്കോ എന്നിവയ്ക്കും മുന്നറിയിപ്പ്
ട്രംപിന്റെ ഭീഷണിയില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന രാജ്യം ഗ്രീന്‍ലന്‍ഡ് മാത്രമല്ല. കൊളംബിയയ്‌ക്കെതിരെയും ശക്തമായ മുന്നറിയിപ്പ് ട്രംപ് നല്‍കിയിട്ടുണ്ട്. വെനസ്വലന്‍ പ്രസിഡന്റ് മഡുറോയെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ ട്രംപ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാഗ്രത പാലിക്കാന്‍ കടുത്ത ഭാഷയില്‍ നിര്‍ദ്ദേശിച്ചായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
കൊളംബിയന്‍ പ്രസിഡന്റ് കൊക്കെയ്ന്‍ നിര്‍മ്മിക്കുന്നുവെന്നും അത് അദ്ദേഹം യുഎസിലേക്ക് അയക്കുന്നുവെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ആരോപിച്ചു. അതുകൊണ്ട് പെട്രോയും സൂക്ഷിക്കണം എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം, മേഖലയില്‍ യുഎസ് സൈന്യത്തിന്റെ നടപടികളെ പെട്രോ വിമര്‍ശിച്ചു. വെനസ്വലയില്‍ നടക്കുന്ന ആക്രമണങ്ങള്‍ ലാറ്റിന്‍ അമേരിക്കയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമായും അദ്ദേഹം അപലപിച്ചു. ഇത് ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കൊളംബിയോയ്ക്ക് എതിരെയുള്ള നടപടി നല്ലതായി തോന്നുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം.
ക്യൂബന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശങ്ങള്‍ ട്രംപും ആവര്‍ത്തിച്ചു. "ഞങ്ങള്‍ ക്യൂബന്‍ ഭരണകൂടത്തിന്റെ വലിയ ആരാധകരല്ല എന്നതില്‍ ഒരു നിഗൂഢതയും ഇല്ലെന്ന് ഞാന്‍ കരുതുന്നു, അവര്‍ തന്നെയാണ് മഡുറോയെ പിന്തുണയ്ക്കുന്നത്," റൂബിയോ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹവാനയില്‍ താമസിക്കുകയും സര്‍ക്കാരില്‍ അംഗമാകുകയും ചെയ്തിരുന്നുവെങ്കില്‍ തനിക്ക് ആശങ്കയുണ്ടാകുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
ട്രംപ് തന്നെ ഒരു പത്രസമ്മേളനത്തില്‍ ക്യൂബയെ വെനസ്വലയുമായി താരതമ്യം ചെയ്തിരുന്നു. "ക്യൂബയിലെ ജനങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഇത് വളരെ സമാനമാണ്, ക്യൂബയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഈ രാജ്യത്ത് താമസിക്കുന്ന ആളുകളെയും സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു," ട്രംപ് പറഞ്ഞു.
മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം മയക്കുമരുന്ന് സംഘങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവെന്നും ട്രംപ് ആരോപിച്ചു. സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മെക്‌സിക്കന്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥത
വെനസ്വലയിലെ നടപടിയും ട്രംപിന്റെ പരാമര്‍ശങ്ങളും യുഎസ് സഖ്യകക്ഷികളെയും അസ്വസ്ഥരാക്കി. ഡെന്‍മാര്‍ക്കിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതായി ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 'അതിര്‍ത്തികള്‍ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ കഴിയില്ല' എന്നും വ്യക്തമാക്കി. ഫിന്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ എന്നിവിടങ്ങളിലെ നേതാക്കളും ഡെന്‍മാര്‍ക്കിന് പിന്തുണ പ്രഖ്യാപിച്ചു. 'ഗ്രീന്‍ലാന്‍ഡിനും ഡെന്‍മാര്‍ക്കിനും വേണ്ടി ആരും തീരുമാനിക്കുന്നില്ല, ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും തന്നെയാണ് തീരുമാനിക്കുന്നത്' ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ് പറഞ്ഞു.
റഷ്യന്‍, ചൈനീസ് കപ്പലുകള്‍ ഗ്രീന്‍ലന്‍ഡിന്റെ തീരത്ത് ചുറ്റിത്തിരിയുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയും ഇതിനോട് പ്രതികരിച്ചു. വ്യക്തിപരമായ നേട്ടത്തിനുള്ള ഒഴികഴിവായി ചൈനയുടെ ഭീഷണി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് യുഎസിനോട് ബീജിംഗ് ആവശ്യപ്പെട്ടു.
