ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെ മാത്രമേ ഇനി കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ കഴിയൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവെച്ച പത്തിന സമാധാന പദ്ധതിയിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇത് ഇറാനു വലിയ സാമ്പത്തിക-ഭൗമരാഷ്ട്രീയ നേട്ടങ്ങൾ നൽകുന്ന നീക്കമാണ്. വരാനിരിക്കുന്ന ചർച്ചകൾക്കുള്ള അടിസ്ഥാനരേഖയായി വാഷിംഗ്ടൺ ഈ പത്തിന പദ്ധതി അംഗീകരിച്ചതായാണ് ഇറാൻ അവകാശപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുക്കണമെന്ന കർശന നിബന്ധനയോടെയാണ് താൻ ആക്രമണങ്ങൾ നിർത്തിവെച്ചതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ആസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനകളിൽ ഇതുവരെ സൂചനകളില്ല.
advertisement
യുദ്ധഭീതി ഒഴിയുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഒറ്റദിവസം കൊണ്ട് 20% ഇടിവാണ് രേഖപ്പെടുത്തിയത്. കൊവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. ബാരലിന് 117.63 ഡോളറിൽ നിന്ന് 91.05 ഡോളറിലേക്കാണ് വില താഴ്ന്നത്.
ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ തങ്ങളുടെ പത്തിന നിർദ്ദേശങ്ങളിൽ ഉറച്ചുനിൽക്കും. ഉപരോധങ്ങൾ നീക്കുക, അമേരിക്കൻ സൈന്യം മേഖലയിൽ നിന്ന് പിൻവാങ്ങുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇതിലുള്ളത്.
