ബംഗ്ലാദേശിലേക്ക് പന്നിക്കാഷ്ടം വളമാക്കിയ അമേരിക്കൻ ചോളം ഇറക്കുമതിയിൽ വൻ വിവാദം.അമേരിക്കൻ ചോളം ബംഗ്ലാദേശിലേക്ക് വരികയാണെനന് ധാക്കയിലെ യുഎസ് എംബസി അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അമേരിക്കയിലെ ചോളകൃഷിയിലെ വള പ്രയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അമേരിക്കയുടെ ബംഗ്ളാദേശിലേക്കുള്ള ചോളം ഇറക്കുമതി വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
advertisement
അമേരിക്കൻ ഐക്യനാടുകളിൽ ചോളക്കൃഷിയിൽ വളമായി പന്നിക്കാഷ്ഠമാണ് സാധാരണയായി ഉപയോഗിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ പന്നിയിറച്ചിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉപയോഗവും ഉപഭോഗവും ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധമായി കണക്കാക്കപ്പെടുന്നതിനാൽ വിഷയം ശ്രദ്ധ നേടുകയും വിവാദമായി മാറുകയും ചെയ്തു.
ചോളത്തിന്റെ ഗുണങ്ങളും ഉപയോഗവും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു യുഎസ് ചോളം ഈ മാസം ബംഗ്ലാദേശിലേക്ക് എത്തുമെന്ന് ധാക്കയിലെ യുഎസ് എംബസി പോസ്റ്റ് ചെയ്തത്. എന്നാൽ, യുഎസ് ചോള കൃഷിയിൽ പന്നിക്കാഷ്ടം വളമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയതിന് ശേഷം സോഷ്യൽ മീഡിയയിൽ നിരവധി പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഉയർന്നു വരുന്നത്.
അങ്കിൾ സാം ബംഗ്ലാദേശിനെ നശിപ്പിക്കുകയാണെന്നും ഇനി ബംഗ്ളാദേശുകാർ പന്നി വളം ചേർത്ത ചോളം കഴിക്കുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ഒരു പരിഹാസം. "ഇനി ഇസ്ലാമിസ്റ്റുകൾ പന്നി കാഷ്ഠം ഉപയോഗിച്ച് വളർത്തിയ ചോളം കഴിക്കും. ആസ്വദിക്കൂ," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. "ദരിദ്രരായ ബംഗ്ലാദേശികൾ ട്രംപിന്റെ ദ്രോഹകരമായ ഭക്ഷ്യ-കട നയങ്ങളുടെ ബലിയാടുകളായി മാറുകയാണ്," മറ്റൊരാൾ ട്വീറ്റ് ചെയ്തു. വിമർശനങ്ങളോടും പരിഹാസങ്ങളോടും യു.എസ് എംബസി ഇതുവരെ പ്രതികരിച്ചില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ്, മൽസ്യങ്ങൾക്കും മൃഗങ്ങൾക്കും നൽകുന്ന തീറ്റയായി ഇറക്കുമതി ചെയ്ത മീറ്റ് ആൻഡ് ബോൺ മീൽ (MBM) പൊടിയിൽ പന്നിമാംസത്തിന്റെ സാന്നിധ്യം ബംഗ്ലാദേശ് അധികൃതർ കണ്ടെത്തിയിരുന്നു. കശാപ്പ് ചെയ്ത മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങൾ ഉണക്കിപ്പൊടിച്ചാണ് MBM നിർമ്മിക്കുന്നത്. ഈ സംഭവത്തെത്തുടർന്ന്, ബംഗ്ലാദേശ് MBM പൊടിയുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ചിരുന്നു.
ചോളത്തിന് ഗണ്യമായ വളപ്രയോഗം ആവശ്യമാണ്, കൂടാതെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി പലപ്പോഴും ചോളപ്പാടങ്ങളിൽ പന്നി വളം പ്രയോഗിക്കാറുണ്ട്. ഈ വർഷം, അമേരിക്കയിൽ ചോള ഉൽപ്പാദനം മികച്ചതായിരുന്നു. ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ ഇത് അവരെ പ്രേരിപ്പിച്ചു. അമിതമായ കൃഷിരീതി യുഎസ് കർഷകരെ ദേശീയപാതകളുടെ അരികിൽ ചോള കൂനകൾ നിക്ഷേപിക്കാൻ നിർബന്ധിതരാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എതായാലും ചോളത്തെക്കുറിച്ചുള്ള യുഎസ് എംബസിയുടെ പോസ്റ്റ് നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്കും വിമർശനത്തിനും ഇടയാക്കിയിരിക്കുകയാണ്.
