അഡിയാല ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്, കൃത്യമായ ചികിത്സ നൽകാത്തതിനെത്തുടർന്ന് കാഴ്ചശക്തിക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി റിപ്പോർട്ട്. പാകിസ്ഥാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഏഴ് പേജുള്ള മെഡിക്കൽ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ജനറൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടം ഇമ്രാൻ ഖാനെ ശാരീരികമായി തളർത്താൻ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ ന്യൂസ് 18ന് ലഭിച്ചു.
കാഴ്ച നഷ്ടപ്പെട്ടത് എങ്ങനെ?
റിപ്പോർട്ട് പ്രകാരം 2025 ഒക്ടോബർ വരെ ഇമ്രാൻ ഖാന് രണ്ട് കണ്ണുകളിലും മികച്ച കാഴ്ചശക്തി (6/6 vision) ഉണ്ടായിരുന്നു. എന്നാൽ ഒക്ടോബറിന് ശേഷം കാഴ്ച മങ്ങുന്നതായി അദ്ദേഹം പരാതിപ്പെട്ടെങ്കിലും ജയിൽ അധികൃതർ അത് അവഗണിച്ചു. മൂന്ന് മാസത്തോളം വിദഗ്ധ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി.
advertisement
പിന്നീട് നടത്തിയ പരിശോധനയിൽ കണ്ണിനുള്ളിലെ രക്തക്കുഴലിൽ തടസം കണ്ടെത്തി. ജനുവരിയിൽ അടിയന്തര ചികിത്സ നൽകിയെങ്കിലും കണ്ണിന്റെ 85 ശതമാനം കാഴ്ചയും എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ വെറും 15 ശതമാനം കാഴ്ച മാത്രമാണ് വലതുകണ്ണിനുള്ളത്.
മറ്റ് ആരോഗ്യപ്രശ്നങ്ങൾ
73 വയസ്സുള്ള ഇമ്രാൻ ഖാന് അടിസ്ഥാനപരമായ ദന്തചികിത്സയോ രക്തപരിശോധനയോ പോലും ജയിലിൽ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. രാഷ്ട്രീയ എതിരാളികളെ നേരിട്ടുള്ള ആക്രമണത്തിന് പകരം ചികിത്സ നിഷേധത്തിലൂടെ സാവധാനം ഇല്ലാതാക്കുന്ന രീതിയാണ് പാക് സൈന്യം സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങളും നിരീക്ഷിക്കുന്നു.
ഈ സാഹചര്യത്തിൽ, ഇമ്രാൻ ഖാന്റെ ആരോഗ്യം പരിശോധിക്കാൻ സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് യഹിയ അഫ്രീദി ഉത്തരവിട്ടു.
Summary: A harrowing medical report submitted to the Supreme Court of Pakistan reveals that incarcerated former PM Imran Khan has suffered irreversible 85% vision loss in his right eye. The report alleges "institutionalised medical neglect" by the military establishment, stating that Khan’s repeated pleas for a specialist were ignored for three months starting in late 2025.
