എട്ട് എൽപിജി ടാങ്കറുകൾ നിലവിൽ ഹോർമുസ് കടലിടുക്കിന് തൊട്ടടുത്ത് നിർത്തിയിട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കപ്പലുകളുടെ നീക്കം സുഗമമാക്കുന്നതിനായി സർക്കാർ ഇറാനുമായി ബന്ധപ്പെട്ടുവരികയാണ്. ഇറാനിയൻ അധികൃതർ സഹകരിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള തങ്ങളുടെ നാവികരുടെ കാര്യത്തിൽ അവർക്ക് ആശങ്കയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 250 ഇറാനിയൻ നാവികർ നിലവിൽ ഇന്ത്യയിലുണ്ട്. ഇവർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഇവർക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നത് വരെ ഇന്ത്യൻ അധികൃതർ താമസമടക്കമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ പാചകവാതക വിതരണത്തിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് സമഗ്രമായ പദ്ധതി തയ്യാറാക്കി വരികയാണ്. എൽപിജി പാചകവാതക വിതരണം നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തുകയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്.
advertisement
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 മുതൽ 67 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നതാണ്. സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഈ പാതയിലുണ്ടാകുന്ന ഏതൊരു തടസ്സവും രാജ്യത്തെ എൽപിജി ലഭ്യതയെ ബാധിച്ചേക്കാം.
എൽപിജി കപ്പലുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുന്നതിനായി ഇന്ത്യ ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടന്ന നിരവധി ടെലിഫോൺ സംഭാഷണങ്ങളും ഇതിനകം നടത്തി.
