മലയാളം സംസാരിക്കുന്ന നഴ്സുമാരോട് അനാദരവ് തോന്നുന്നു എന്ന രോഗിയുടെ പരാതിയെ തുടര്‍ന്നാണ് നിർദേശമെന്നാണ് റിപ്പോർട്ട്. ജോലിസ്ഥലത്ത് തങ്ങളുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന നിർദേശം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. എച്ച്ആർ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്സാപ്പ് ഓഡിയോ ഫയല്‍ മലയാളി സമൂഹത്തിലെ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. ആശുപത്രി പൊതു ഇടങ്ങളില്‍ എവിടെയും നഴ്സുമാര്‍ക്ക് പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നത് അനുവദനീയമല്ല എന്നാണ് നിർദേശം.
ഇംഗ്ലീഷിൽ അല്ലാതെ മറ്റൊരു ഭാഷയിലും രോഗികളോട് സംസാരിക്കരുതെന്ന് വൈകറ്റോ ഹോസ്പിറ്റല്‍ നഴ്സുമാരോട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു, ഏപ്രിലില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തില്‍ സമാനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചതും ചർച്ചയായിരുന്നു. ആരോഗ്യവിഭാഗവും ഈ നിർദേശങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്. എല്ലാ ക്ലിനിക്കൽ സംവിധാനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യവിഭാഗം പറയുന്നു.
advertisement
2023ലാണ് തന്നെ പരിചരിച്ച രണ്ട് നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിച്ചത് തന്നോടുള്ള അനാദരവാണെന്ന് രോഗി പരാതി പറഞ്ഞത്. ഒരേ വാര്‍ഡിലുള്ള ഇന്ത്യൻ നഴ്സുമാർ ഭൂരിഭാഗവും പരസ്പരം സംസാരിക്കുന്നത് അവരുടെ സ്വന്തം ഭാഷകളിലാണെന്ന് നഴ്സിങ് ഹെഡ്ഡും പരാതി നൽകിയിരുന്നു. മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകൾ വിലക്കിയ നടപടി നഴ്സുമാരിൽ ആശങ്ക ശക്തമാക്കിയിട്ടുണ്ടെന്ന് മലയാളികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ജീവനക്കാരുടെ ഇടവേളകളിൽ പോലും ഒരാളുടെ മാതൃഭാഷാ ഉപയോഗം നിയന്ത്രിക്കുന്നത് യുക്തിരഹിതമാണ്,” ഒരു വ്യക്തി ഇ-മെയിലിലൂടെ പ്രതികരിച്ചു. “ക്ലിപ്പ് വ്യാപകമായി പ്രചരിക്കപ്പെടുന്നു, ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളെ, പ്രത്യേകിച്ച് വിദേശ നഴ്‌സുമാരുടെ മുന്നിൽ ഞങ്ങളെ വിലകുറച്ചുകാണിക്കുന്നതാണ്'' - ഈ ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. മലയാളി നഴ്സുമാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടി വിവേചനപരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമ്മിശ്ര പ്രതികരണമാണ് ഉണ്ടായതെന്നും ചിലര്‍ സന്ദേശത്തെ പിന്തുണച്ചുവെന്നും കേരള അസോസിയേഷനിലെ നഴ്സ് സാജു ചെറിയാന്‍ പറഞ്ഞു. ഇത് അനുചിതമാണെന്ന് താന്‍ വ്യക്തിപരമായി കരുതുന്നതായും എല്ലാ സംസ്കാരങ്ങളെയും ഭാഷകളെയും ബഹുമാനിക്കണമെന്നാണ് അഭിപ്രായമെന്നും ചെറിയാന്‍ പറഞ്ഞു. പാമേസ്റ്റൺ നോര്‍ത്ത് ഹോസ്പിറ്റലില്‍ മാനസികാരോഗ്യ നഴ്സായി ജോലി ചെയ്യുന്ന ചെറിയാന്‍ രോഗികളില്‍ നിന്ന് ആഴ്ചതോറും വംശീയാധിക്ഷേപം നേരിടുന്നുവെന്നും പറഞ്ഞു. "ഇത് വംശീയ അധിക്ഷേപമാണ്, നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങുക, നിങ്ങള്‍ വരുന്നിടത്തേക്ക് മടങ്ങുക, ചിലപ്പോള്‍ പേരുകള്‍ വിളിക്കുക, ചിലപ്പോള്‍ നിങ്ങള്‍ ഈ രാജ്യക്കാരനല്ലെന്ന് പറയുക''- അദ്ദേഹം പറഞ്ഞു.
ഹെൽത്ത് ന്യൂസിലൻഡിൽ ഇംഗ്ലീഷാണ് അടിസ്ഥാന ഭാഷയെന്ന് ആരോഗ്യമന്ത്രി ഷെയ്ൻ റെറ്റി പറഞ്ഞു. എന്നാൽ സർക്കാരിൽ നിന്ന് ഇത്തരത്തില്‍ ഒരു നിർദേശവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.