ഡസൻ കണക്കിന് ആളുകൾ നോക്കി നിൽക്കേ പൊതുസ്ഥലത്തു വെച്ചാണ് സ്ത്രീക്കും പുരുഷനും ചൂരൽ ഉപയോഗിച്ച് അടി നൽകിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അടി കൊണ്ട സ്ത്രീ ബോധരഹിതയായതായും അവരെ ആംബുലൻസിൽ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും 140 അടിയാണ് ആകെ ലഭിച്ചത്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് 100 അടിയും മദ്യപിച്ചതിന് 40 അടിയുമാണ് നൽകിയതെന്ന് ബന്ദ ആഷെയിലെ ശരീഅത്ത് പോലീസ് മേധാവി മുഹമ്മദ് റിസാൽ പറഞ്ഞതായി എഎഫ്പി പറഞ്ഞു.
advertisement
ശരീഅത്തിന് കീഴിലെ ഏറ്റവും വലിയ ശിക്ഷകളിലൊന്ന്
2001ൽ ആഷെയ്ക്ക് പ്രത്യേക സ്വയംഭരണാവകാശം നൽകിയിരുന്നു. ഇവിടെ ശരീഅത്ത് നടപ്പിലാക്കിയതിന് ശേഷം നൽകിയ ഏറ്റവും വലിയ ശിക്ഷകളിലൊന്നാണിതെന്ന് കരുതുന്നു. ശരീഅത്ത് നിയമം ലംഘിച്ചതിന് ശിക്ഷ ലഭിച്ച ആറ് പേരിൽ ദമ്പതികളും ഉൾപ്പെടുന്നു. ഒരു ശരീഅത്ത് പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ പങ്കാളിയും ഇതിൽ ഉൾപ്പെടുന്നു. ഇരുവർക്കും 23 അടി വീതം ലഭിച്ചു.
ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത, വിവാഹേതര ലൈംഗിക ബന്ധം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ആഷെയിൽ ചൂരൽ അടി ശിക്ഷയായി നൽകുന്നത്. 2025ൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട രണ്ട് പുരുഷന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശരീഅത്ത് കോടതി 76 തവണ വീതം ചാട്ടവാറടി നൽകാൻ വിധിച്ചിരുന്നു. ആച്ചെയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കിയതിന് മനുഷ്യാവകാശ സംഘടനകളിൽനിന്ന് അന്താരാഷ്ട്രതലത്തിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു.
