ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനമായാണ് എഫ്-35 അറിയപ്പെടുന്നത്. ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും. രണ്ടാഴ്ച മുൻപ് സമാനമായ രീതിയിൽ മറ്റൊരു എഫ്-35 വിമാനത്തിന് നേരെ ആക്രമണമുണ്ടായതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നുവെന്നും പൈലറ്റ് സുരക്ഷിതനാണെന്നുമാണ് അമേരിക്കൻ വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പ്രതികരിച്ചത്. എന്നാൽ ഇറാന്റെ വെടിയേറ്റാണ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയ്ക്ക് മറ്റ് വിമാനങ്ങളും നഷ്ടമായിട്ടുണ്ട്. കുവൈറ്റ് വ്യോമപ്രതിരോധ സേന ആളുമാറി വെടിവെച്ചതിനെ തുടർന്ന് മൂന്ന് യുഎസ് എഫ്-15 വിമാനങ്ങൾ തകർന്നിരുന്നു. കൂടാതെ പടിഞ്ഞാറൻ ഇറാഖിൽ കെസി-135 റീഫ്യൂലിംഗ് വിമാനം തകർന്ന് അതിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും കൊല്ലപ്പെടുകയും ചെയ്തു.
ഇതിനിടെ, വെള്ളിയാഴ്ച പുലർച്ചെ ഇറാൻ ഇസ്രായേലിനും ചില ഗൾഫ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തി. ടെഹ്‌റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. കുവൈറ്റിലെ ചില എണ്ണശുദ്ധീകരണ ശാലകളിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായതായും വിവരമുണ്ട്.
