ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള സർക്കാർ സമിതി കഴിഞ്ഞദിവസം രാജ്യത്തെ ഇന്ധന സാഹചര്യം വിലയിരുത്തി. എണ്ണശേഖരം, ദ്രാവക പ്രകൃതിവാതകം (LNG), ദ്രാവക പെട്രോളിയം വാതകം (LPG) എന്നിവയുടെ ലഭ്യത യോഗം ചർച്ച ചെയ്തു. നിലവിൽ ഏകദേശം നാലാഴ്ചത്തേക്കാവശ്യമായ പെട്രോൾ, ഡീസൽ ശേഖരം രാജ്യത്തുണ്ടെന്നും ഉടനടി ക്ഷാമമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും അന്താരാഷ്ട്ര കപ്പൽ ഗതാഗത തടസ്സങ്ങൾ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ പദ്ധതികൾ സർക്കാർ തയ്യാറാക്കുകയാണ്. വരാനിരിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ പ്രവിശ്യാ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഓഫീസുകളിലും മറ്റ് മേഖലകളിലും ജോലി ക്രമീകരണങ്ങൾ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ ഇതിലുണ്ടാകും.
advertisement
ലോകത്തെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നിലധികം ഭാഗം ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും കപ്പലുകളുടെ സമയക്രമം ചരക്കുകൂലി വിതരണം എന്നിവയെ ബാധിക്കും. ഗൾഫ് മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. പാകിസ്ഥാൻ തങ്ങളുടെ പെട്രോളിയം ആവശ്യങ്ങൾക്കായി പ്രധാനമായും ഗൾഫ് മേഖലയെയാണ് ആശ്രയിക്കുന്നത്. ദീർഘകാല കരാറുകളുടെ അടിസ്ഥാനത്തിൽ കുവൈറ്റിൽ നിന്ന് എത്തുന്ന ഡീസൽ നീക്കത്തെയാണ് ഇത്തരം തടസ്സങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത്.
സുരക്ഷാ പ്രശ്നങ്ങളും കടലിലെ തിരക്കും കാരണം മേഖലയിലൂടെയുള്ള ചില കപ്പലുകൾ വൈകുന്നതായാണ് റിപ്പോർട്ടുകൾ. ചരക്കുകൂലി വർദ്ധനയും കപ്പലുകളുടെ കുറവും ആഗോള എണ്ണ വിപണിയിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇന്ധനം പൂഴ്ത്തിവെക്കുന്നതും പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നതും തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നുണ്ട്. വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തിൽ വിതരണം സുഗമമാക്കാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (OGRA) കമ്പനികൾക്ക് നിർദ്ദേശം നൽകി. നിലവിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും അതിനാൽ പൊതുജനങ്ങൾ അനാവശ്യമായി ശേഖരിച്ചുവെക്കരുതെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
വർക്ക് ഫ്രം ഹോം നിർദ്ദേശത്തിന് പുറമെ, ട്രാൻസ്പോർട്ട് നിയന്ത്രണങ്ങൾ, റെഡ് സീ പോർട്ടുകൾ ഉൾപ്പെടെയുള്ള മറ്റ് വിതരണ മാർഗങ്ങൾ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും പാക് സർക്കാർ പരിഗണിക്കുന്നുണ്ട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പ്രവിശ്യാ ഭരണകൂടങ്ങളുമായി ആലോചിച്ചു മാത്രമേ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
