അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ഇന്ത്യയുടെ പതാക വഹിച്ച ടാങ്കറുകൾക്ക് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി ലഭിച്ചത്. ഭാരതത്തിന്റെ പതാകയേന്തിയ 'പുഷ്പക്', 'പരിമൾ' എന്നീ ടാങ്കറുകൾ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണമാണ് ഈ നീക്കത്തിൽ നിർണ്ണായകമായത്. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. കൂടാതെ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ എന്നിവരുമായും ജയ്ശങ്കർ ചർച്ചകൾ നടത്തി. ആഗോള ഊർജ്ജ വിപണിയെ ബാധിക്കാതെ ഷിപ്പിംഗ് പാതകൾ നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
advertisement
ഇന്ത്യൻ ടാങ്കറുകൾ സുരക്ഷിതമാണെങ്കിലും, ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് കപ്പൽ ആക്രമിക്കപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് 30,000 ടൺ ചരക്കുമായി വരികയായിരുന്ന 'മയൂരി നരീ' എന്ന കപ്പലിന് നേരെയാണ് അജ്ഞാത കേന്ദ്രത്തിൽ നിന്ന് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ ഒരു ഭാഗം തീപിടിക്കുകയും അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
വാണിജ്യ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയൻ ഷിപ്പിംഗിനെ സൈനിക ലക്ഷ്യങ്ങളാക്കി മാറ്റുന്നത് അപകടകരമായ പുതിയ പ്രവണതയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, സംഘർഷം നിലനിൽക്കുമ്പോഴും ഇറാന്റെ സ്വന്തം ക്രൂഡ് ഓയിൽ കയറ്റുമതി തടസ്സമില്ലാതെ തുടരുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി 28 മുതൽ ഏകദേശം 13.7 ദശലക്ഷം ബാരൽ എണ്ണ ഇറാൻ കയറ്റുമതി ചെയ്തു. സ്വന്തം എണ്ണ വിപണിയെ ബാധിക്കാതിരിക്കാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായെങ്കിലും തുറന്നിടാൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വിദേശ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈ പാതയെ അതീവ അപകടകരമായ മേഖലയായി മാറ്റിയിരിക്കുകയാണ്.
