അതേസമയം, താൻ ഇറാനിയൻ നേതാക്കളുമായി സംസാരിക്കുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിന് താൻ സമ്മതിച്ചതായും താൻ അവരുമായി സംസാരിക്കുമെന്നും ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. എന്നാൽ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ ആരോടാണ് സംസാരിക്കുക എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്ന ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലെന്ന് ട്രംപ് സൂചിപ്പിച്ചു. അവർക്ക് നേരത്തെ തന്നെ ഒരു കരാറിൽ ഏർപ്പെടാമായിരുന്നുവെന്നും എന്നാൽ അമിത ബുദ്ധി കാണിച്ച അവർ അവസരം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 48 ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായി മറ്റൊരു അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. തങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിജയം ആർക്കും വിശ്വസിക്കാനാവില്ലെന്നും ഒറ്റയടിക്ക് 48 നേതാക്കളെ ഇല്ലാതാക്കാൻ സാധിച്ചുവെന്നും വളരെ വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
