അടുത്ത 12 മണിക്കൂർ നേരത്തേക്ക് (ഇറാൻ സമയം രാത്രി 9 മണി വരെ) രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിട്ടുനിൽക്കാൻ ഇസ്രായേൽ സൈന്യം ഇറാന്റെ പേർഷ്യൻ ഭാഷാ അക്കൗണ്ട് വഴി മുന്നറിയിപ്പ് നൽകി. "നിങ്ങളുടെ സുരക്ഷയ്ക്കായി ട്രെയിൻ യാത്രകൾ ഒഴിവാക്കുക. റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള നിങ്ങളുടെ സാന്നിധ്യം ജീവന് അപകടമാണ്," എന്നാണ് സൈന്യം വ്യക്തമാക്കിയത്. വൻതോതിലുള്ള മിസൈൽ-വ്യോമാക്രമണങ്ങൾ റെയിൽവേ ശൃംഖലകളെ ലക്ഷ്യം വെച്ചേക്കാം എന്നതിന്റെ സൂചനയാണിത്.
ചൊവ്വാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ 'റാഫി-നിയ' സിനഗോഗ് (ജൂത ആരാധനാലയം) പൂർണ്ണമായും തകർന്നു. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറും ഷർഗ് ദിനപത്രവുമാണ് ഈ വിവരം പുറത്തുവിട്ടത്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ജൂത ജനസംഖ്യ കുറവാണെങ്കിലും ഇറാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള മതവിഭാഗമാണ് ജൂതമതം.
advertisement
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് കടുത്ത അന്ത്യശാസനം നൽകിയിരിക്കുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് മുൻപ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ ഓരോ പാലവും പവർ പ്ലാന്റുകളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. "വെറും നാല് മണിക്കൂർ കൊണ്ട് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ചാമ്പലാക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്," എന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികളെ 'അഹങ്കാരവും അടിസ്ഥാനരഹിതവും' എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഭീഷണികളെ തള്ളിക്കളഞ്ഞ ഇറാൻ ഇസ്രായേൽ സേനയ്ക്കെതിരായ നീക്കങ്ങൾ തുടരുമെന്നും അറിയിച്ചു.
