ടെഹ്‌റാനിലെ ഷഹർ-ഇ റേ റിഫൈനറി കോംപ്ലക്സ്, ഷഹ്‌റാൻ, കുഹക്, കരാജ് തുടങ്ങിയ ഇടങ്ങളിലെ വൻകിട സംഭരണ ടാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വാഹനങ്ങൾക്കുള്ള ഇന്ധനം, സാധാരണക്കാരുടെ ഗതാഗതം, വൈദ്യുതി ഉത്പാദനം എന്നിവ തടസ്സപ്പെടുത്തി ഭരണകൂടത്തിനെതിരെ ജനരോഷം ഉണ്ടാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന നഗരത്തിന് തൊട്ടടുത്തുള്ള ഈ കേന്ദ്രങ്ങളിലെ തകരാറുകൾ ഇറാന്റെ ആഭ്യന്തര സുസ്ഥിരതയെ ബാധിച്ചേക്കാം.
ഇറാന്റെ കയറ്റുമതി കേന്ദ്രങ്ങളായ ഖാർഗ് ഐലൻഡ്, തെക്കൻ റിഫൈനറികൾ എന്നിവയെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ചൈനയിലേക്കുള്ള ഇറാന്റെ എണ്ണക്കയറ്റുമതിയെ ഇത് ബാധിക്കില്ല. എങ്കിലും, ഇതിന് തിരിച്ചടിയായി സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ എണ്ണ-പ്രകൃതിവാതക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന് ആശങ്കയുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ അത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിന് കാരണമാകും.
advertisement
