ആക്രമണത്തിന് പിന്തുണ നൽകിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ 47 വർഷമായി ഇറാനിലെ അയത്തുള്ള ഭരണകൂടം ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ മുറവിളി കൂട്ടുകയാണെന്നും, അവർ സ്വന്തം ജനതയെ കൊന്നൊടുക്കുകയും അമേരിക്കക്കാരുടെ രക്തം ചിന്തുകയും ചെയ്തിട്ടുണ്ടെന്നും നെതന്യാഹു കുറ്റപ്പെടുത്തി.
ഇറാൻ സർക്കാരിനെ 'കൊലയാളി ഭീകര ഭരണകൂടം' എന്ന് വിളിച്ച അദ്ദേഹം, അവർ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയാൻ നിർണ്ണായകമായ സൈനിക നടപടി അനിവാര്യമാണെന്ന് വാദിച്ചു. ലോകത്തിന് മുഴുവൻ ഭീഷണിയാകുന്ന രീതിയിൽ ഇറാൻ ആണവായുധം നിർമ്മിക്കാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ ലക്ഷ്യങ്ങൾ ഇസ്രായേലിന് നേരിട്ടുള്ള ഭീഷണിയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും, ഈ സൈനിക നീക്കം ആഗോള സുരക്ഷയ്ക്കും ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ മാറ്റത്തിനും വഴിതുറക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
advertisement
ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഈ സംയുക്ത നീക്കം സൃഷ്ടിക്കുമെന്ന് നെതന്യാഹു പറഞ്ഞു. പേർഷ്യക്കാർ, കുർദുകൾ, അസേരികൾ, ബലൂച്ചുകൾ, അഹ്വാസികൾ തുടങ്ങി ഇറാനിലെ വിവിധ വംശീയ വിഭാഗങ്ങളോട് സ്വേച്ഛാധിപത്യത്തിന്റെ നുകം എറിഞ്ഞുടച്ച് സമാധാനപ്രിയമായ ഒരു സ്വതന്ത്ര ഇറാൻ കെട്ടിപ്പടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇസ്രായേൽ ജനത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ' (സിംഹഗർജ്ജനം) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ രാജ്യം മുഴുവൻ കരുത്തും ആത്മധൈര്യവും പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
