2010ൽ ആൻഡ്രൂ ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായിരിക്കെ രഹസ്യ സ്വഭാവമുള്ള ട്രേഡ് റിപ്പോർട്ടുകൾ എപ്‌സ്റ്റീന് അയച്ചുകൊടുത്തു എന്ന റിപ്പോർട്ടുകൾ തേംസ് വാലി പോലീസ് പരിശോധിച്ച് വരികയായിരുന്നു. ഇതിന്റെ ഭാഗമായി നോർഫോക്കിൽ നിന്നുള്ള അറുപതുകളിൽ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഔദ്യോഗികമായി പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് ആൻഡ്രൂ ആണെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ ഈ വിഷയത്തിൽ പ്രതികരിക്കവെ, ആൻഡ്രൂ നിയമത്തിന് അതീതനല്ലെന്ന് വ്യക്തമാക്കി. എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് ആൻഡ്രൂ യുഎസ് കോൺഗ്രസിന് മുൻപിൽ മൊഴി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
എപ്‌സ്റ്റീനും ആൻഡ്രൂവും തമ്മിലുള്ള ബന്ധം
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷം പേജുകളുള്ള എപ്‌സ്റ്റീൻ ഫയലുകളിലെ വിവരങ്ങളാണ് ആൻഡ്രൂവിന് തിരിച്ചടിയായത്. സിംഗപ്പൂർ, ഹോങ്കോംഗ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ തന്റെ ഔദ്യോഗിക സന്ദർശന വിവരങ്ങളും നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള രഹസ്യ രേഖകളും ആൻഡ്രൂ എപ്‌സ്റ്റീന് ഇമെയിൽ വഴി അയച്ചു കൊടുത്തതായി ഇതിൽ പറയുന്നു.
കൂടാതെ, എപ്‌സ്റ്റീൻ വഴിയെത്തിയ 17 കാരിയായ വിർജീനിയ ഗീഫ്രെയുമായി ആൻഡ്രൂ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എപ്‌സ്റ്റീൻ ആൻഡ്രൂവിനായി ഒരു റഷ്യൻ യുവതിയെ ലണ്ടനിൽ എത്തിച്ചതായും രേഖകൾ വെളിപ്പെടുത്തുന്നു.
എപ്‌സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് താൻ അയാളെ കണ്ടതെന്നായിരുന്നു 2019ൽ നൽകിയ അഭിമുഖത്തിൽ ആൻഡ്രൂ അവകാശപ്പെട്ടിരുന്നത്. എന്നാൽ പുതിയ രേഖകൾ ഈ വാദത്തെ തള്ളിക്കളയുന്നു. പുതിയ വെളിപ്പെടുത്തലുകളിൽ പ്രിൻസ് വില്യംസും ഭാര്യ കാതറിനും ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആൻഡ്രൂ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.
Summary: In a massive blow to the British Royal Family, Andrew Mountbatten-Windsor (formerly Prince Andrew) was arrested on February 19, 2026 on suspicion of misconduct in public office. Thames Valley Police arrested a man in his 60s from Norfolk following investigations into leaked confidential trade reports sent to convicted sex offender Jeffrey Epstein in 2010.
