വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ ഓഫീസ് അറിയിച്ചു. ദായിലേക്, സല്യാൺ, റോൽപ ജില്ലകളിൽ നിന്നും നാശനഷ്ടങ്ങളുടെ വിവരങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം മൂന്നിനും നേപ്പാളിൽ ഭൂചലനങ്ങളുടെ പരമ്പര അരങ്ങേറിയിരുന്നു. അന്നും ഡൽഹി എൻസിആർ മേഖലയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലും ആറുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനം നേപ്പാളിൽ അനുഭവപ്പെട്ടിരുന്നു.
2015ൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളില്‍ 12,000ത്തിൽ അധികംപേര്‍ മരിക്കുകയും 10 ലക്ഷത്തോളം കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
