കത്തിലെ വരികൾ: "പ്രിയപ്പെട്ട ഉമർ, കയ്പ്പേറിയ വികാരങ്ങൾ ഒരാളെ കീഴ്പ്പെടുത്താതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള താങ്കളുടെ വാക്കുകളെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. താങ്കളുടെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ വലിയ സന്തോഷം. ഞങ്ങളെല്ലാവരും താങ്കളെകുറിച്ച് ഓർക്കുന്നു." 2025 ഡിസംബറിൽ ഉമർ ഖാലിദിന്റെ മാതാപിതാക്കൾ അമേരിക്ക സന്ദർശിച്ച വേളയിലാണ് മംദാനി ഈ കുറിപ്പ് അവർക്ക് കൈമാറിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ ഇളയ മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് മാതാപിതാക്കളായ സാഹിബ ഖാനവും സയ്യിദ് ഖാസിം റസൂൽ ഇല്യാസും അമേരിക്കയിലേക്ക് പോയതെന്ന് ബാനോജ്യോത്സന ലാഹിരി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അവിടെ താമസിക്കുന്ന, ഇന്ത്യയിലേക്ക് വരാൻ കഴിയാത്ത മറ്റൊരു മകളെ കാണാനാണ് അവർ പോയത്. "അവിടെ വെച്ച് അവർ മംദാനിയെയും മറ്റുള്ളവരെയും കാണുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. ആ സമയത്താണ് അദ്ദേഹം ഈ കുറിപ്പ് എഴുതിയത്," അവർ പറഞ്ഞു.
advertisement
സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡൽഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ വീട്ടിലെത്തിയ ഉമറിന്റെ നിമിഷങ്ങളെക്കുറിച്ചും ലാഹിരി സംസാരിച്ചു. "ജാമ്യവ്യവസ്ഥകൾ അനുസരിച്ച് പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ ഉമർ മുഴുവൻ സമയവും വീട്ടിൽ തന്നെയാണ് ചെലവഴിച്ചത്. മുൻപ് രണ്ട് തവണ ജാമ്യം ലഭിച്ചപ്പോഴത്തെപ്പോലെ ഇത്തവണയും സമയം പെട്ടെന്ന് കടന്നുപോയി. ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചും അനന്തരവരോടൊപ്പം കളിച്ചുമാണ് അവൻ സമയം ചെലവഴിച്ചത്," ലാഹിരി കൂട്ടിച്ചേർത്തു. ജാമ്യകാലാവധി കഴിഞ്ഞ് ഉമർ നിലവിൽ ജയിലിലേക്ക് മടങ്ങിയിട്ടുണ്ട്.
2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാക്കപ്പെട്ട ഉമർ ഖാലിദ്, യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വർഷത്തിലേറെയായി ജയിലിലാണ്. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഉമർ ഖാലിദിന്റെ തടവ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ അമേരിക്കയിലെ എട്ട് ഡെമോക്രാറ്റിക് എംപിമാർ ഖാലിദിന് ജാമ്യം അനുവദിക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർക്ക് കത്തെഴുതിയിരുന്നു. വിചാരണയില്ലാതെയുള്ള ഈ നീണ്ട തടവ് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജിം മക്ഗവർൺ, ജാമി റാസ്കിൻ, പ്രമീള ജയപാൽ എന്നിവരുൾപ്പെടെയുള്ളവരാണ് ഈ കത്തിൽ ഒപ്പിട്ടത്.
ഇതിനിടെ, 34-കാരനായ ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി ജനുവരി ഒന്നിന് ന്യൂയോർക്ക് സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വംശജനും മുസ്ലീമുമാണ് അദ്ദേഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ തൊട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
