ക്വറ്റ, മസ്തൂങ്, നുഷ്കി, ദാൽബന്ദിൻ, ഖാരൻ, പഞ്ച്ഗുർ, തംപ്, ഗ്വാദർ, പസ്നി എന്നിവിടങ്ങളിലെ സാധാരണക്കാരെയും സുരക്ഷാ കേന്ദ്രങ്ങളെയുമാണ് തീവ്രവാദികൾ ലക്ഷ്യമിട്ടതെന്ന് ശനിയാഴ്ച വൈകിട്ട് പുറത്തിറക്കിയ ഐഎസ്പിആർ പ്രസ്താവനയിൽ പറയുന്നു. പ്രവിശ്യയിലെ പൊതുജീവിതവും വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും ഗ്വാദർ, ഖാരൻ ജില്ലകളിലായി സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 18 സാധാരണക്കാർ കൊല്ലപ്പെട്ടതായും സൈന്യം ആരോപിച്ചു. മൂന്ന് ചാവേറുകൾ ഉൾപ്പെടെ 92 തീവ്രവാദികളെ വധിച്ചതായും ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും സുരക്ഷാ സേന വ്യക്തമാക്കി.
advertisement
വെള്ളിയാഴ്ച പഞ്ച്ഗുറിലും ഹർനായിലും നടന്ന സൈനിക നടപടിയിൽ 41 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബലൂചിസ്ഥാനിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 133 ആയി ഉയർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊലീസിന്റെയും ഫ്രോണ്ടിയർ കോർപ്സിന്റെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം പല ആക്രമണങ്ങളും പരാജയപ്പെടുത്താൻ സാധിച്ചുവെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു.
അതേസമയം, സൈന്യത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) രംഗത്തെത്തി. തങ്ങളുടെ ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 14 നഗരങ്ങളിലായി 48 ഇടങ്ങളിൽ തങ്ങൾ ആസൂത്രിത ആക്രമണം നടത്തിയതായി ബിഎൽഎ അവകാശപ്പെട്ടു. സൈനിക-ഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായും നിരവധി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ചിലരെ തടവിലാക്കുകയും ചെയ്തതായും അവർ അവകാശപ്പെട്ടു. ഒന്നിലധികം പോസ്റ്റുകളുടെയും സർക്കാർ സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുത്തതായും ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
