കഴിഞ്ഞ വര്‍ഷം മാലി സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ ഏറ്റവും മുന്നില്‍ ഇന്ത്യക്കാരാണ്. ഇത് മാലി സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നുമെല്ലാം വിശേഷിപ്പിച്ചാണ് മാലിയിലെ മന്ത്രിമാര്‍ വിമര്‍ശിച്ചത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പങ്കുവെച്ച ചിത്രങ്ങളാണ് അവരെ ചൊടുപ്പിച്ചത്. എന്നാല്‍, മന്ത്രിമാരുടെ പ്രസ്താവന വ്യക്തിപരമാണെന്നും സര്‍ക്കാരിന്റ നിലപാടല്ലെന്നും മാലി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എങ്കിലും ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
5.2 ലക്ഷമാണ് ചെറിയൊരു ദ്വീപായ മാലിദ്വീപിന്റെ ജനസംഖ്യ. ഭക്ഷണം, അടിസ്ഥാനസൗകര്യങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവയ്ക്കായെല്ലാം മാലി ഇന്ത്യയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതേസമയം നയതന്ത്ര തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് മാലിയിലെ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
advertisement
'ഞങ്ങള്‍ നിരാശരാണ്'
സാധാരണക്കാര്‍ക്കിടയില്‍ പോലും ഈ നിരാശ കാണാന്‍ കഴിയും. ഇന്ത്യയില്‍ നിന്നുള്ള ബഹിഷ്‌കരണ ആഹ്വാനത്തില്‍ ഞങ്ങള്‍ നിരാശരാണ്. എന്നാല്‍, അതിനേക്കാള്‍ നിരാശ ഞങ്ങളുടെ സര്‍ക്കാരിനെ കുറിച്ച് ഓര്‍ത്താണ്. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തെറ്റ് സംഭവിച്ചു, മാലിദ്വീപിയല്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ മറിയം എം ശഫീഖ് പറഞ്ഞു.
ബോളിവുഡ് സിനിമകളും നാടകങ്ങളുടെയും വലിയൊരു ആസ്വാദക സമൂഹമാണ് മാലിയിലുള്ളത്. നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വന്നതോടെ സാംസ്‌കാരിക മേഖലയിലും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ''ഇന്ത്യ ആദ്യം'' എന്ന നയവുമായി ചേര്‍ന്ന് നില്‍ക്കുന്ന മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ മറിയം ഭക്ഷണത്തിനും ചികിത്സയ്ക്കും മാലി ഇന്ത്യയെ ആണ് ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
നയതന്ത്രബന്ധത്തിലെ വിള്ളല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം സാംസ്‌കാരിക, സാമ്പത്തിക, ബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ശൃംഖലയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാന സഖ്യകക്ഷിയാണ് മാലി. ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറുകള്‍ അടക്കം മാലിയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, നവംബറില്‍ ചൈന അനുകൂലിയായ മുയിസു അധികാരത്തില്‍ വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
മോദി വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിമാര്‍ക്കെതിരേ കടുത്ത നടപടി തങ്ങളുടെ പ്രസിഡന്റ് സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം വരുന്ന മാലിദ്വീപ് ജനങ്ങളും ആവശ്യപ്പെടുന്നത്. തങ്ങളുടെ ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നും അതിനാല്‍ ഇന്ത്യയുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്നത് സംബന്ധിച്ച് പേടിയുണ്ടെന്നും അഭിഭാഷകനായ എയ്ക് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ ബഹിഷ്‌കരണ ആഹ്വാനം തങ്ങളുടെ ബിസിനസിനെ ബാധിക്കുമോയെന്നും അവര്‍ ഭയപ്പെടുന്നു. മാലിയിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റും ബുക്കിങ്ങും റദ്ദാക്കുകയാണെന്ന് പ്രമുഖ ടിക്കറ്റ് ബുക്കിങ് സൈറ്റായ ഈസ് മൈട്രിപ്പും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
