ഷാംഗ്ഹായ് സഹകരണ ഓര്‍ഗൈനൈസേഷന്‍ (എസ് സിഒ) ഉച്ചകോടിയോടനുബന്ധിച്ച് ടിയാന്‍ജിനില്‍വെച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ''രണ്ടുരാജ്യങ്ങളുടെയും പൊതുവായുള്ള താത്പര്യങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാന്‍ അനുവദിക്കരുതെന്ന് ഇരുനേതാക്കളും സമവായത്തിലെത്തി,'' പ്രത്യേകമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ മിശ്രി പറഞ്ഞു.
ഇന്ത്യയും ചൈനയും പ്രധാനമായും തങ്ങളുടെ ആഭ്യന്തര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആ ലക്ഷ്യത്തില്‍ അവര്‍ എതിരാളികളല്ല, പങ്കാളികളാണെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സൗഹാര്‍ദപരവുമായ ബന്ധം രണ്ടു രാജ്യങ്ങളിലുമുള്ള 2.8 ബില്ല്യണ്‍ ജനങ്ങളുടെയും ഗുണത്തിനായിരിക്കുമെന്നത് അവര്‍ തമ്മിലുള്ള സമവായത്തിന്റെ ഒരു ഘടകമായിരുന്നു,'' മിശ്രി പറഞ്ഞു.
advertisement
അതിര്‍ത്തിയിലെ സമാധാനം
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ദീര്‍ഘകാലമായി പിരിമുറുക്കം നിലനില്‍ക്കുന്ന വിഷയമായ അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിച്ചതിന് ശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ തുടരുന്ന സമാധാനവും ശാന്തതയും തങ്ങള്‍ ശ്രദ്ധിച്ചതായും മിശ്രി പറഞ്ഞു.
''ഉഭയകക്ഷി ബന്ധങ്ങളുടെ തുടര്‍ച്ചയായതും സുഗമവുമായ വികസനത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. നിവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തികളില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെയും മൊത്തത്തിലുള്ള ബന്ധത്തിന് ഇടയിൽ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ധാരണയിലെത്തി,'' അദ്ദേഹം പറഞ്ഞു.
സുരക്ഷയിലെ ശ്രദ്ധ
സുരക്ഷയുമായി ബന്ധപ്പെട്ട് ഭീകരതയ്‌ക്കെതിരേ എങ്ങനെ ഒന്നിച്ച് നിന്ന് പോരാടാം, തന്ത്രപരമായ ആശയവിനിമയം ശക്തിപ്പെടുത്താം, പരസ്പരമുള്ള വിശ്വാസം വര്‍ധിപ്പിക്കാം തുടങ്ങിയവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുനേതാക്കളും പരസ്പരം പങ്കിട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി നാല് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി മിശ്രി പറഞ്ഞു. സഹകരണം വര്‍ധിപ്പിക്കുക, പരസ്പരമുള്ള നേട്ടങ്ങള്‍ ഉറപ്പാക്കുക, ആശങ്കകള്‍ പരസ്പരം പരിഹരിക്കുക. ബഹുരാഷ്ട്രവേദികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് ഷീ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഭയകക്ഷി വ്യാപാരം സ്ഥിരമായി നിലനിര്‍ത്തുക, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, അതിര്‍ത്തി കടന്ന് പോകുന്ന നദികളില്‍ സഹകരണം ഉറപ്പാക്കുക, ഭീകരയ്‌ക്കെതിരേ ഒന്നിച്ച് നിന്ന് പോരാടുക തുടങ്ങിയ വിഷയങ്ങളിലും അവര്‍ ചര്‍ച്ച നടത്തി.