‘ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഉപഹാരം. ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിയണ്‍ ഓഫ് ഓണര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു’ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികള്‍ക്കാണ് ഈ ബഹുമതി നല്‍കിവരുന്നത്.വിവിധ മേഖലകളില്‍ ഫ്രാന്‍സിനെ പിന്തുണയ്ക്കുന്ന വിദേശ വ്യക്തിത്വങ്ങള്‍ക്ക് ഈ ബഹുമതി സമ്മാനിക്കാറുണ്ട്. മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം, തുടങ്ങിയ മേഖലകളിലെ പിന്തുണയ്ക്കും ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിയണ്‍ ഓഫ് ഓണര്‍ നല്‍കുന്നു. രാജ്യം സന്ദര്‍ശിക്കുന്ന വേളകളിലാണ് ഔദ്യോഗിക വ്യക്തിത്വങ്ങള്‍ക്ക് ഈ ബഹുമതി നല്‍കാറുള്ളത്.
Also read-അഫ്ഗാനിസ്ഥാൻ മുതൽ ഈജിപ്ത് വരെ; നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച രാജ്യങ്ങൾ
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സിലെ ദേശീയ ദിനമായ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയത്. സെനറ്റ് നേതാവ് ജെറാര്‍ഡ് ലാച്ചറുമായും ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒപ്പം പാരീസിലെ ലാ സീന്‍ മ്യൂസിക്കലിയില്‍ വെച്ച് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ചില പദ്ധതികളും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത 25 വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സഹായിക്കുന്ന പദ്ധതികള്‍ക്കാണ് ഇരു നേതാക്കളും തുടക്കം കുറിച്ചത്.
ഇതിന്റെ ഭാഗമായി ഫ്രാന്‍സിലെ ഇന്ത്യന്‍ പിജി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് സ്റ്റഡി വിസ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ഇത് 2 വര്‍ഷമായിരുന്നു. ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
Also read-PM Modi in Egypt| നരേന്ദ്ര മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതി ‘ഓർഡർ ഓഫ് നൈൽ’
” കഴിഞ്ഞ തവണ ഞാന്‍ ഫ്രാന്‍സില്‍ വന്നപ്പോഴാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ രണ്ട് വര്‍ഷമാക്കിയത്. ഇത്തവണ പോസ്റ്റ് സ്റ്റഡി വിസ കാലാവധി നീട്ടിയിട്ടുണ്ട്. അഞ്ച് വര്‍ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്,” നരേന്ദ്രമോദി പറഞ്ഞു.
ഇതാദ്യമായല്ല ഇരുരാജ്യങ്ങളിലേയും പൗരന്‍മാര്‍ക്കായി ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. 2018ല്‍ ഇരു രാജ്യങ്ങളും ശാസ്ത്ര-സാംസ്‌കാരിക-സാങ്കേതിക സഹകരണത്തിന് അനുമതി നല്‍കിയതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. 2018ല്‍ മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇരു രാജ്യങ്ങളിലേയും വിദ്യാര്‍ത്ഥികളുടെ പഠന കാലയളവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച കാര്യങ്ങളിലും ഏകീകൃത തീരുമാനമെടുത്തിരുന്നു.