“ഞങ്ങൾ ഫ്രാൻസിനെ ഞങ്ങളുടെ സ്വാഭാവിക പങ്കാളിയായി കാണുന്നു… ഈ രണ്ട് ദിവസങ്ങളിൽ, പരസ്പര താൽപ്പര്യമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഞങ്ങൾക്ക് അവസരമുണ്ട്. സഹകരണം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ചർച്ചകൾ നടത്തുന്നു. ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ വിനിയോഗം സംബന്ധിച്ചും ഞങ്ങൾ ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും ഉൾപ്പടെയുള്ള വിഷയങ്ങൾ മുൻഗണനയോടെ പങ്കുവെക്കുന്നു… ഇക്കാര്യത്തിൽ, ഞങ്ങൾക്ക് ഇതിനകം ഒരു അന്താരാഷ്ട്ര സൗരോർജ്ജ സഖ്യമുണ്ട്’- നരേന്ദ്ര മോദി പറഞ്ഞു.
‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ ഫ്രാൻസ് ഒരു പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തെ മുഴുവൻ സന്തോഷിപ്പിക്കുന്നതാണ്, ഇത് നമ്മുടെ ശാസ്ത്രജ്ഞർക്ക് ഒരു സുപ്രധാന നേട്ടമായി അടയാളപ്പെടുത്തി. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്കും ഫ്രാൻസിനും ദീർഘകാലമായി സഹകരണമുണ്ട്. അടുത്ത വർഷത്തെ പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ അത്‌ലറ്റുകൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു, ഇതുപോലെ വലിയ മേള സംഘടിപ്പിക്കുന്ന പ്രസിഡന്റ് മാക്രോണിനും അദ്ദേഹത്തിന്റെ ടീമിനും ഞാൻ ആശംസകൾ നേരുന്നു. സംഭാഷണവും നയതന്ത്രവും മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം”- മോദി പറഞ്ഞു.
advertisement
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തിൽ, അടുത്ത 25 വർഷത്തേക്ക് ഞങ്ങൾ ഇപ്പോൾ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ബാസ്റ്റിൽ ഡേ സൈനിക പരേഡിൽ ഇന്ത്യൻ സംഘത്തെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോൺ പറഞ്ഞു. ചരിത്രപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ആഗോള പ്രതിസന്ധികൾക്ക് നമുക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. പാരീസിലെ എലിസി പാലസിലാണ് പ്രധാനമന്ത്രി മോദിയും മാക്രോണും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
‘യുവാക്കളെ മറക്കാൻ കഴിയില്ല… 2030 ഓടെ, 30,000 ഫ്രഞ്ച് വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് അയയ്ക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു… ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന യുവ ഇന്ത്യക്കാർക്ക്, അനുകൂലമായ വിസ നയം കൊണ്ടുവരും…”- മാക്രോൺ പറഞ്ഞു.