"ചില മുസ്‌ലിം പണ്ഡിതർ ഞങ്ങളോട് ഒരു പ്രാർത്ഥനാ പരവതാനിയോടുകൂടിയ മുറി ആവശ്യപ്പെട്ടു, ഞങ്ങൾ അത് അവർക്ക് നൽകി"- അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ ലൈബ്രറി. 1475ൽ പോപ്പ് സിക്സ്റ്റസ് നാലാമൻ ഇത് ഔദ്യോഗികമായി സ്ഥാപിച്ചതു മുതൽ ലോകമെമ്പാടുമുള്ള മതഗ്രന്ഥങ്ങൾ ഇവിടെ ശേഖരിച്ചുവരുന്നു.
അറബിക്, ജൂത, എത്യോപ്യൻ ശേഖരങ്ങൾ, അതുല്യമായ ചൈനീസ് രേഖകൾ എന്നിവ ഉൾപ്പെടെയുള്ള സാർവത്രിക ഗ്രന്ഥശാലയാണ് വത്തിക്കാൻ ലൈബ്രറിയെന്ന് കാർഡിനാലി പറഞ്ഞു. "വർഷങ്ങൾക്കുമുമ്പ് ജപ്പാന് പുറത്തുള്ള ഏറ്റവും പഴയ മധ്യകാല ജാപ്പനീസ് ആർക്കൈവ് ഞങ്ങളുടെ പക്കലുണ്ടെന്ന് കണ്ടെത്തി," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇന്ന്, ഏകദേശം 80,000 കൈയെഴുത്തുപ്രതികളും 50,000 ആർക്കൈവൽ ഇനങ്ങളും 100,000 കൊത്തുപണികളും, പ്രിൻ്റുകൾ, നാണയങ്ങൾ, മെഡലുകൾ, ഏതാണ്ട് രണ്ട് ദശലക്ഷത്തോളം അച്ചടിച്ച പുസ്തകങ്ങൾ എന്നിവയും ഇവിടെയുണ്ട്. ഓൺലൈൻ വഴി പുസ്തകം ആവശ്യപ്പെടാനുള്ള സംവിധാനം ഉള്ളതിനാൽ ലോകമെമ്പാടുനിന്നും അസാധാരണമായ അഭ്യർത്ഥനകള്‍ ലൈബ്രറിക്ക് ലഭിക്കാറുണ്ടെന്നും കാർഡിനാലി പറഞ്ഞു. "ഞങ്ങൾക്ക് ഏറ്റവും വിചിത്രമായ അഭ്യർഥനകൾ ലഭിക്കാറുണ്ട്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്ന്- ടൈം മെഷീൻ ഉണ്ടോ? ടൈറ്റസ് കൊണ്ടുപോയ ജെറുസലേം ദേവാലയത്തിലെ മെനോറ ഉണ്ടോ? ഹോളി ഗ്രെയിൽ ഉണ്ടോ? എന്നിങ്ങനെയുള്ളവ'- അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച പോപ്പ് ലിയോ പതിനാലാമനെ പോലും ഞെട്ടിച്ച ഒരു സംഭവം സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്നു. വിശ്വാസികളായ വിനോദസഞ്ചാരികളുടെ മുന്നിൽ വെച്ച് ഒരു അജ്ഞാതൻ അൾത്താരയിൽ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
കത്തോലിക്കാ വിശ്വാസത്തിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിൽ ഒന്നായ കൺഫെഷൻ അൾത്താരയിലേക്ക് വെള്ളിയാഴ്ച രാവിലെ കയറുന്ന ഒരു അജ്ഞാതൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പവിത്രമായ സ്ഥലത്ത് എത്തിയ ശേഷം ഇയാൾ പാന്റ്സ് താഴ്ത്തി മൂത്രമൊഴിക്കാൻ തുടങ്ങി. രാവിലെ 9 മണിക്ക് നടന്ന കുർബാനക്കിടെ സന്ദർശകരും ആരാധകരും ഭയത്തോടെ നോക്കിനിൽക്കെ രണ്ട് സുരക്ഷാ ജീവനക്കാർ ഇയാളെ തടയാൻ ശ്രമിച്ചു.
സംഭവത്തെക്കുറിച്ച് വത്തിക്കാൻ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ലെങ്കിലും, ഈ സംഭവത്തിൽ പോപ്പ് ലിയോ ഞെട്ടിപ്പോയതായി പറയപ്പെടുന്നു. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയോ കേസ് ചാർജ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല.