കുറഞ്ഞത് 492 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 2000 ഓളം വാഹനങ്ങള്‍ കത്തിനശിച്ചതായും 3,880 തീപിടുത്തങ്ങള്‍ ഉണ്ടായതായും ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. കലാപകാരികള്‍ കൗമാരക്കാരന്റെ മരണം ചൂഷണം ചെയ്യുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ…
471 അറസ്റ്റുകളാണ് വെള്ളിയാഴ്ച ഉണ്ടായത്. എന്നാല്‍ വ്യാഴാഴ്ചയേക്കാള്‍ ശാന്തമായിരുന്നു വെള്ളിയാഴ്ച രാത്രിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മനിന്‍ പറഞ്ഞു.
കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൗമാരക്കാരെ വീട്ടിൽ തന്നെ ഇരുത്തണമെന്ന് രക്ഷിതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
advertisement
പിടിക്കപ്പെട്ട കലാപകാരികളുടെ ശരാശരി പ്രായം 17 ആണെന്നും 13 വയസ്സിന് താഴെയുള്ള കൗമാരക്കാരും അറസ്റ്റിലായവരിൽ ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓണ്‍ലൈന്‍ വഴിയാണ് കലാപങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കലാപവുമായി ബന്ധപ്പെട്ട ”സെന്‍സിറ്റീവ് കണ്ടന്റുകള്‍” സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും മാക്രോണ്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ജനീവ അതിര്‍ത്തി കടന്നുള്ള പൊതു ട്രാമുകളും ബസുകളും ഫ്രാന്‍സിലേക്ക് പ്രവേശിക്കുന്നത് നിര്‍ത്തി വച്ചു.
യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കാനും യുകെ വിദേശകാര്യ ഓഫീസ് പൗരന്മാരോട് ആവശ്യപ്പെട്ടു. കലാപം നടക്കുന്ന സ്ഥലങ്ങളും സമയവും ‘പ്രവചനാതീതമാണ്’ എന്നും സര്‍ക്കാര്‍ പറഞ്ഞു.
ഫ്രാന്‍സിലെ കലാപവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ബെല്‍ജിയം സര്‍ക്കാരും അറസ്റ്റ് ചെയ്തു.
തലസ്ഥാന നഗരമായ പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലും കലാപകാരികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും തീവയ്പ്പും കൊള്ളയടിക്കലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍സെയിലും പോലീസിന് നേരെ കലാപകാരികള്‍ പടക്കം പൊട്ടിച്ചു.
മരിച്ച 17 കാരനായ നഹേല്‍ എമ്മിനെ ശനിയാഴ്ച നാന്‍ടെറസില്‍ സംസ്‌കരിക്കും. നഹേലിന്റെ അമ്മ മൗനിയയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് നാന്‍ടെറസ് മേയര്‍ പാട്രിക് ജാറി പറഞ്ഞു.
ഫ്രഞ്ച് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായ കൈലിയന്‍ എംബാപ്പെ പ്രതിഷേധക്കാരോട് അക്രമം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘സ്വയം പ്രകടിപ്പിക്കാനുള്ള സമാധാനപരവും ക്രിയാത്മകവുമായ മറ്റ് വഴികള്‍ക്ക് വഴിയൊരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നഹേലിന്റെ മരണത്തില്‍ എംബാപ്പെ ഞെട്ടല്‍ രേഖപ്പെടുത്തി.