അതേസമയം, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി മൊത്തം 13.92 ദശലക്ഷം ടണ്ണായി. 2022-ൽ സൗദിയായിരുന്നു ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. ആ വർഷം 87.49 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് സൗദി ചൈനക്ക് നൽകിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ പലതും റഷ്യക്കു മേൽ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് റഷ്യ വിലക്കുറവിൽ എണ്ണ വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു.
advertisement
ഇതിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ ചൈനയാണ്. റഷ്യൻ എണ്ണയ്‌ക്കെതിരായ യൂറോപ്യൻ യൂണിയൻ ഉപരോധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, 2022 അവസാനത്തിൽ ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള സിനോപെക്കും പെട്രോ ചൈനയും റഷ്യൻ യുറൽസ് ഗ്രേഡ് കാർഗോകൾ വാങ്ങുന്നതും പുനരാരംഭിച്ചിരുന്നു. എന്നാൽ പാശ്ചാത്യ ഉപരോധം ലംഘിക്കാതിരിക്കാൻ റഷ്യൻ എണ്ണയുടെ ഷിപ്പിംഗും ഇൻഷുറൻസും കൈകാര്യം ചെയ്യാൻ ഇടനിലക്കാരായ വ്യാപാരികളെയാണ് ചൈന ഉപയോഗപ്പെടുത്തുന്നത്.
മലേഷ്യയിൽ നിന്നും ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി ഇതേ കാലയളവിൽ 0.65 ദശലക്ഷം മില്യണ്‍ ബാരല്‍ ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 144.2 ശതമാനം ഉയർന്നു. ജനുവരിയിൽ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയിലും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്. ഡിസംബറിനെ അപേക്ഷിച്ച് ഇറക്കുമതി 9.2 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലേക്ക് ഉയർന്നിരിക്കുകയാണ് റഷ്യ.
ഇറാഖും സൗദി അറേബ്യയയുമാണ് ഈ പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങള്‍. മുമ്പ് വളരെ അപൂര്‍വമായി മാത്രമേ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയിലെ റിഫൈനറികള്‍ മുന്നോട്ട് വന്നിരുന്നുള്ളു. എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യരാജ്യങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഓയിലിനുണ്ടായ തിരിച്ചടി ഇന്ത്യയെ റഷ്യയുടെ മികച്ച എണ്ണ ഉപഭോക്താവാക്കി മാറ്റുകയായിരുന്നു. ഇതോടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് 48 ശതമാനത്തിലേക്ക് താഴുകയും ചെയ്തിരുന്നു.