"എന്റെ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണ്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും പലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് ശരിക്കും അറിയില്ല. ഇപ്പോൾ നടത്തുന്ന സംഘര്‍ഷത്തിന് ശേഷമാണ് അവര്‍ ഇക്കാര്യം ആദ്യമായി അറിയുന്നത്. അത് വലിയൊരു പ്രശ്‌നമാണ്. പലസ്തീന്‍ വിഷയത്തില്‍ എനിക്ക് വ്യക്തിപരമായി താത്പര്യമില്ല. പക്ഷേ എന്റെ ആളുകള്‍ അങ്ങനെ ചെയ്താല്‍ അതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് ഞാന്‍ ഉറപ്പാക്കേണ്ടതുണ്ട്," ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഇസ്രയേലുമായുള്ള ഏത് തരത്തിലുമുള്ള സാധാരണബന്ധത്തിനും നിര്‍ണായകഘടകമായി, പലസ്തീന് രാഷ്ട്രപദവി നല്‍കേണ്ട വിഷയത്തില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, പരസ്യമായി ഈ നിലപാട് സ്വീകരിക്കുന്നത് തന്റെ സുരക്ഷയെ ബാധിക്കുമോയെന്ന് ബിന്‍ സല്‍മാന്‍ ഭയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ഇത്.
advertisement
ഗാസയിലെ നിലവിലെ അക്രമം രൂക്ഷമാകുന്നതിന് മുമ്പ് സൗദിയും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധം രൂപീകരിക്കുന്നതിന് രഹസ്യ ഉടമ്പടി തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സൗദി അറേബ്യന്‍ ആണവ പദ്ധതിക്കുള്ള അമേരിക്കയുടെ ഇടപെടലും സാമ്പത്തിക പിന്തുണയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് സൗദി ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ട് തള്ളി സൗദി ഉദ്യോഗസ്ഥര്‍
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ബിന്‍ സല്‍മാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് തള്ളി സൗദി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. റിപ്പോര്‍ട്ടിലെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഒരു സൗദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്തു.