ശനിയാഴ്ചയാണ് അമേരിക്ക വെനിസ്വേലയ്ക്കുനേരെ അപ്രതീക്ഷിതമായ ആക്രമണം നടത്തിയതും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപൊയി ബന്ദികളാക്കിയതും. ' ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് ' എന്ന അതീവ രഹസ്യ ദൌത്യത്തിലുടെയാണ് മഡുറോയെ പിടികൂടിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും മാസങ്ങൾ നീണ്ട രഹസ്യ ആസൂത്രണത്തിന്റെ ഫലമായിരുന്നു വെനിസ്വേലയക്ക് നേരെയുള്ള ആക്രമണവും മഡുറോയുടെ അറസ്റ്റും. തടവിലാക്കിയ മഡുറോയുടെ ചിത്രവും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പുറത്തു വിട്ടിരുന്നു. യുഎസ് നാവികസേനാ കപ്പലിലിൽ നിന്നുള്ള മഡുറോയുടെ കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
advertisement
മഡുറോയുടെ അറസ്റ്റിന് പിന്നലെ ഇറാഖിൻ്റെ മുൻ പ്രസിഡൻ്റ് സദ്ദാം ഹുസൈനെ അമേരിക്കൻ സൈന്യം പിടികൂടിയതും തുടർന്നുണ്ടായ വധ ശിക്ഷയും വീണ്ടു ചർച്ചയാവുകയാണ്. നിക്കോളാസ് മഡുറോയെയും സദ്ദാം ഹുസൈനെയും അമേരിക്ക പിടികൂടിയത് തമ്മിൽലുള്ള സമാനതകളാണ് ചർച്ചകളുടെ കേന്ദ്ര ബിന്ദു. ഇവ രണ്ടും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളാണെങ്കിലും, യുദ്ധ സാഹചര്യം, നിയമസാധുത, പരമാധികാരം എന്നിവയിൽ ഇവ വ്യത്യസ്തത പുലർത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
നിക്കോളാസ് മഡുറോയെയും സദ്ദാം ഹുസൈനെയും ദേശീയ സുരക്ഷാ ഭീഷണയായി അമേരിക്ക മുദ്രകുത്തിയിരുന്നു എന്നതാണ് പ്രധാന സമാനതകളിലൊന്ന്. മാസങ്ങൾ നീണ്ട രഹസ്യാന്വേഷണങ്ങൾക്കും ആസുത്രണങ്ങൾക്കും റെയ്ഡുകൾക്കും ശേഷമാണ് ഇരുവരെയും അമേരിക്കൻ സൈന്യം പിടികൂടുന്നത്. പിടികൂടൽ ഒരു പരമ്പരാഗത ഏറ്റുമുട്ടലിന്റെ ബാക്കിപ്പത്രമായിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
' ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് ' എന്ന അതീവ രഹസ്യ ദൌത്യത്തിലുടെ അമേരിക്കൻ സേനയിലെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്സാണ് മഡുറോയെ പിടികൂടുന്നത്. അമേരിക്കൻ സൈന്യത്തിലെ പ്രത്യേക ഓപ്പറേഷൻ ടീമായ ജോയിന്റ് ഓപ്പറേഷൻസ് ടാസ്‌ക് ഫോഴ്‌സ് 121 നടത്തിയ ഓപ്പറേഷൻ റെഡ് ഡോൺ എന്ന ദൗത്യത്തിലൂടെയാണ് സദ്ദാം ഹുസൈൻ പിടിയിലാകുന്നത്. ഇപ്പോൾ മഡുറോയെ പിടികൂടിയെ ഡെൽറ്റ ഫോഴ്സും അന്ന് ദൌത്യത്തിൽ ടാസ്ക ഫോഴ്സ് 121 ന്റെ ഭാഗമായിരുന്നു.സദ്ദാമിനെ പിടികൂടിയത് ഒരു പുർണ യുദ്ധത്തിന് ശേഷമായിരുന്നു എങ്കിൽ മഡുറോയെ അറസ്റ്റ് ചെയ്തത് ഒരു ടാർഗറ്റഡ് ഓപ്പറേഷനിലൂടെയായിരുന്നു എന്നുള്ളതാണ് ഇരുവരെയും പിടികൂടിയത് തമ്മിലുള്ള പ്രധാന വ്യത്യാസം.
1979 മുതൽ ഇറാഖ് ഭരിച്ചിരുന്ന സദ്ദാം ഹുസൈൻ അമേരിക്കൻ അധിനിവേശ സമയത്ത് 2003ലാണ് യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷിയുടെ പിടിയിലാകുന്നത്. സദ്ദാമിൻ്റെ ജന്മനാടായ തിക്രിത്തിന് പുറത്തുള്ള അദ്-ദാവറിനടുത്തുള്ള ഒരു ചെറിയ ഫാമിലാണ് അമേരിക്കൻ സൈന്യം ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തിയത്. 2006 നവംബറിൽ, നിയമവിരുദ്ധമായി തടവിലാക്കൽ, മനഃപൂർവമായ കൊലപാതകം, നാടുകടത്തൽ, പീഡനം എന്നിവയുൾപ്പെടെയുള്ള മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിന് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്കു വിധിക്കുകയാണുണ്ടായത്.
