താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത്. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹിബത്തുള്ള അഖുന്ദ്സാദ ഉത്തരവിറക്കിയതിന് പിന്നാലെ ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് കണക്ഷനുകള്‍ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നതായും രാജ്യവ്യാപകമായി ടെലികോം സേവനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടതായും ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി വാദിക്കുന്ന നെറ്റ്‌ബ്ലോക്ക്‌സ് എന്ന സംഘടന അറിയിച്ചു. നടപടി പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.
advertisement
ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതോടെ ആശയവിനിമയം നടത്താന്‍ മറ്റ് വഴികളോ സംവിധാനങ്ങളോ ഇല്ല. ബാങ്കിംഗ് മേഖല, കസ്റ്റംസ്, വിമാന സര്‍വീസുകള്‍ തുടങ്ങി രാജ്യത്തുടനീളമുള്ള മിക്ക സേവനങ്ങളെയും ഇതുബാധിച്ചു.
ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ടെലിഫോണ്‍ സേവനങ്ങള്‍ പലപ്പോഴും ഇന്റര്‍നെറ്റ് വഴിയാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വേഗത കുറഞ്ഞിരുന്നു. പലയിടത്തും ഇടയ്ക്കിടെ പ്രവര്‍ത്തനം നിലച്ചിരുന്നു. യുഎസ് പിന്തുണയോടെ താലിബാനുമുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ നിര്‍മിച്ച 9,350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായിരുന്നു രാജ്യത്തുണ്ടായിരുന്നത്.